രണ്ട് പെൺമക്കളെയും നഷ്ടമായ ആ മാതാവിന്റെ നിലവിളി കേരളം ഏറ്റെടുക്കുകയാണ്. വാളയാറിൽ പീഡനത്തിന് ഇരയായി രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിടാൻ ഇടയാക്കിയ സംഭവമാണ് കേരളത്തിൽ ജനരോഷം കത്തിപ്പടരാൻ ഇടയാക്കുന്നത്. പൊലീസും കോടതിയും അധികാരികളുമെല്ലാം തങ്ങളെ പറ്റിച്ചു എന്ന വികാരമാണ് കുട്ടികളുടെ മാതാവിന്. തന്റെ മകളെ ഉപദ്രവിക്കുന്നത് കണ്ടെന്ന് കോടതിയിൽ പറഞ്ഞ മൊഴി പോലും വെറുതേ ആയതിൽ കടുത്ത അമർഷമാണ് വേദനയുമാണ്  ആ മാതാവിനുള്ളത്.

 

    'എന്റെ മോളെ ഉപദ്രവിക്കുന്നതു ഞാനും ഭർത്താവും നേരിട്ടു കണ്ടതാണ്, അതു പൊലീസിനോടും കോടതിയിലും ആവർത്തിച്ചു പറഞ്ഞിട്ടും അയാളെ പോലും വിട്ടയച്ചു. ഞങ്ങളെ എല്ലാവരും ചേർന്നു പറ്റിക്കുകയായിരുന്നു. ശരിക്ക് അന്വേഷിച്ചിരുന്നെങ്കിൽ ഇളയ മകളെയെങ്കിലും മരണത്തിൽ നിന്നു രക്ഷിക്കാമായിരുന്നു.'പതിമൂന്നും ഒൻപതും വയസ്സുള്ള  സഹോദരിമാരുടെ അമ്മ കണ്ണീരോടെ പറയുന്നത് ഇങ്ങനെയാണ്. 

 

    കേസിലെ മൂന്നു പ്രതികളെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പാലക്കാട് പോക്‌സോ കോടതി വിട്ടയച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അമ്മ.പ്രതികൾക്കെല്ലാം ശിക്ഷ കിട്ടുമെന്നാണു പൊലീസ് വിശ്വസിപ്പിച്ചതെന്ന് അവർ പറഞ്ഞു. ഒരാഴ്ച മുൻപു കേസിലെ ഒരു പ്രതിയെ വിട്ടയച്ചപ്പോഴും ബാക്കിയുള്ളവർക്കു ശിക്ഷ കിട്ടുമെന്നു പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അന്തിമ വിധി വരുന്ന കാര്യം പോലും ആരും അച്ചിറിയില്ലെന്ന് അമ്മ പറയുന്നു.  ആദ്യത്തെ കുട്ടി മരിച്ച രാത്രിതന്നെ പൊലീസിനോട്, കേസിലെ ഒരു പ്രതി കുട്ടിയെ ഉപദ്രവിച്ച കാര്യം വ്യക്തമായി പറഞ്ഞതാണെന്നും അന്ന് അയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകൾക്കകം പാർട്ടിക്കാർ ഇടപെട്ടു പുറത്തിറക്കിയെന്നും ഈ അമ്മ പറയുന്നു. കേസിൽ നിന്നു പിന്മാറില്ലെന്നും വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും പോരാടുമെന്നും അവർ ഉറപ്പിച്ചു പറയുന്നു . 

 

   പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കോടതി കണ്ടെത്തിയെങ്കിലും പൊലീസ് പ്രതി ചേർത്തവരാണ് അതു ചെയ്തതെന്നു തെളിയിക്കാനായില്ലെന്നാണു നിരീക്ഷണം. ഇതു ചൂണ്ടിക്കാട്ടിയാണു പ്രതികളെ വിട്ടയച്ചത്.റയുന്നു. മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി വീട്ടിലെത്തിയപ്പോഴാണു കോടതിവിധി അറിഞ്ഞത്.അതേസമയം കേസിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്‌ച്ച പറ്റിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടയച്ചതു പ്രോസിക്യൂഷന്റെ വീഴ്ചയാണ്. കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരിൽ എസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നു. 

 

    പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്കു ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷനു സാധിച്ചില്ല.അതേസമയം സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിന്റെ അന്വേഷണത്തിൽ തെളിവു ശേഖരണം വെല്ലുവിളിയായിരുന്നെന്നു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി എം.ജെ.സോജൻ. 

 

     കൃത്യമായ സാക്ഷിമൊഴികൾ ഇല്ലായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും രേഖകളുടെയും കുറവും പ്രതിസന്ധി സൃഷ്ടിച്ചു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. ചില സാക്ഷികൾ കൂറുമാറി. കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം റദ്ദാക്കിയെന്നു അദ്ദേഹം പറഞ്ഞു.അതേസമയം കേസിലെ പ്രതികളെ വെറുതേ വിട്ടതിലെ ജനരോഷം സർക്കാറിനെതിരെ തിരിയുന്നു എന്ന ബോധ്യം വന്നതോടെ മന്ത്രി എ കെ ബാലനും പ്രതികരണവുമായി രംഗത്തുവന്നു. 

 

     അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന കേസിൽ പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് എ കെ ബാലൻ അറിയിച്ചു. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്‌സോ വകുപ്പുകൾക്കു പുറമേ, ബലാൽസംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: