ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാനായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് പരിശോധന നടത്തി ശാസ്ത്രീയ വഴിയേ നീങ്ങുന്ന പൊലീസ് ഒരാളിലേക്ക് മാത്രമായി സംശയം ചുരുക്കിയിട്ടുണ്ട്.
ഇയാളിലേക്ക് അന്വേഷണം നീക്കി വസ്തുതാ പരിശോധന നടത്തിയാൽ മരണമാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അമ്മയുടെ കൺമുമ്പിൽ നിന്നും കാണാതായ ദേവനന്ദയ്ക്ക് വെള്ളത്തിൽ വീഴുന്നതിന് തൊട്ടുമുമ്പ് എന്താണ് സംഭവിച്ചത് എന്നാണ് അന്വേഷിക്കുന്ന കാര്യം. ഈ അന്വേഷണം നീളവേയാണ് സമീപ വാസിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ കുറിച്ചുള്ള സംശയം പറഞ്ഞത് ദേവനന്ദയുടെ കുടുംബമാണ്.
കുട്ടിയെ കാണാതാകുന്ന വേളയിൽ ഇയാൾ സമീപ പ്രദേശത്ത് ഉണ്ടായിരുന്നെന്ന സൂചനയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ട് തവണയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത് . ഇയാളിലേക്ക് മാത്രമാണ് അന്വേഷണം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നും അറിയില്ലെന്നു മൊഴി നൽകിയെങ്കിലും പോലീസ് ഇയാളെ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട്.
ദേവനന്ദയെ കാണാതാകുന്ന സമയം ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. തൽക്കാലം പരസ്യമായ അന്വേഷണത്തിന് പകരം രഹസ്യ വഴികളിലൂടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്.
നിരപരാധികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ചോദ്യംചെയ്യലും ശാസ്ത്രീയ തെളിവെടുപ്പും മതിയെന്ന കർശന നിർദ്ദേശമുള്ളതിനാൽ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതീവ രഹസ്യമായാണു നിരീക്ഷിക്കുന്നത്. അതിനിടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.
ഫോറൻസിക് ചീഫ് സർജൻ പ്രഫസർ ശശികല, ഡോ. വൽസല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായതൊന്നും പരിശോധനയിൽ കണ്ടെത്തിയില്ല. എങ്കിലും അവസാന വട്ടം കൂടി സാധ്യതകൾ പരിശോധിക്കാനാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം.