ദേവനന്ദയുടെ മൃതദേഹം ലഭിച്ച പള്ളിമൺ ആറിൽ വ്യാപകമായ രീതിയിൽ തെരച്ചിൽ നടന്നു. ഫോറൻസിക് വിദഗ്‌ധരുടെ നിർദേശത്തെ തുടർന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും പുഴയുടെ വിവിധ ഭാഗങ്ങൾ പരിശോധന നടത്തി. പുഴയിൽ നിന്നും ചെളിയും വെള്ളവും ശേഖരിച്ചു. ദേവനന്ദയുടെ വയറ്റിൽ നിന്നും ലഭിച്ച ചെളി മരണം നടന്ന പ്രദേശത്ത് നിന്ന് തന്നെയുള്ളതാണോ എന്നറിയാനാണ് ചെളി ശേഖരിച്ചത്. പുഴയുടെ വശങ്ങളിൽ മരങ്ങളുടെ വേരുകളുണ്ട്. കൂടാതെ 20 അടിയോളം താഴ്‌ചയുള്ള കുഴികളും ധാരാളമുണ്ട്. കുളിക്കടവിലൂടെയാണ് കുട്ടി പുഴയിൽ ഇറങ്ങിയതെങ്കിൽ ഈ കുഴികളിൽ കുടുങ്ങുമായിരുന്നു.

 

 

 

    വസ്‌ത്രങ്ങൾ മരങ്ങളുടെ വേരുകളിൽ ഉടക്കാനും സാധ്യത ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം വ്യാപക പരിശോധന നടത്തിയത്.പുഴയിൽ വലിയ കരിങ്കല്ലുകളുടെ സാന്നിധ്യം കൂടുതലാണ്. കളിക്കടവിലേക്കുള്ള ഒറ്റയടി പാതയിലും സമീപത്തുമായി മുള്ളുകളും കാട്ട് ചെടികളും വ്യാപകമാണ്. എന്നാൽ ഇവയിലൊന്നും ദേവനന്ദയുടെ ശരീരം തട്ടുകയോ മുറിവുകൾ സംഭവിക്കുകയോ ചെയ്‌തിട്ടില്ല. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ശരീരത്തിൽ ഒരു മുറിവ് പോലും ഉണ്ടാകതെ ഇത്രയും ദുഷ്‌കരമായ പാതയിലൂടെ സഞ്ചരിച്ച് ദേവനന്ദ എങ്ങനെ പുഴക്കരയിലെത്തുമെന്ന ചോദ്യം അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

 

 

 

    പ്രദേശവാസികൾ പോലും എത്താൻ മടിക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാൽ മാത്രമെ കുട്ടിക്ക് താൽക്കാലിക തടയണ ഭാഗത്ത് എത്താൻ കഴിയൂ. ഈ തടയണയിൽ നിന്ന് കുട്ടി വെള്ളത്തിലേക്ക് വീണിരിക്കാം എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.കല്ലുകളും മുള്ളുകളും നിറഞ്ഞ പാതയിലൂടെ ദേവനന്ദ സഞ്ചരിച്ചു എന്ന് പറയുമ്പോഴും കാലിലോ ശരീരത്തോ മുറിവുകളില്ല. കുട്ടി ചെരുപ്പ് ധരിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ദേവനന്ദയുടെ കാലിൽ മുറിവുകൾ സംഭവിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

 

 

 

    ചെരുപ്പ് ഉപയോഗിക്കാതെ കുട്ടി വീടിന് പുറത്തിറങ്ങില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവദിവസം ദേവനന്ദയുടെ ചെരുപ്പുകൾ വീട്ടിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്‌തു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും പ്രാഥമിക റിപ്പോർട്ടുകളും തമ്മിലെ ഇത്തരത്തിലെ പൊരുത്തക്കേടുകളാണ് പോലീസിനെ സമ്മർദ്ദത്തിലാക്കുന്നത്. എന്നാൽ, ഉയരുന്ന എല്ലാവിധ സംശയങ്ങൾക്കും ആശങ്കകൾക്കും കൃത്യമായ മറുപടി നൽകാൻ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം.കുളിക്കടവിലെ തിട്ടയിൽ നിന്നും കുട്ടി പുഴയിലേക്ക് വീണതാകാം എന്നാണ് റിപ്പോർട്ട്.

 

 

   കുളിക്കടവിൽ നിന്ന് പുഴയിലേക്ക് വീണ ദേവനന്ദയുടെ മൃതദേഹം 300 മീറ്ററോളം ഒഴുകി വന്നതായിരിക്കാം എന്നും സംശയമുണ്ട്. ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ ശശികല, ഡോ സീന, ഡോ.വത്സല എന്നിവർ പരിശോധന നടത്തി. ദേവനന്ദയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നെന്നും നേരത്തെ ഉണ്ടായിരുന്ന നിഗമനം അനുസരിച്ച് തടയണയിൽ നിന്ന് വീണതാണെങ്കിൽ ഇത്രത്തോളം ചെളി വയറ്റിൽ ഉണ്ടാകില്ലെന്നുമാണ് കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുന്നതിനാൽ ശിശുമനോരോഗ വിദഗ്‌ധർ സ്ഥലത്ത് പരിശോധന നടത്തും.

 

 

 

   കുട്ടിയെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണോ എന്നാണ് പ്രധാനമായും പരിശോധിക്കുക.കുട്ടിയുടേത് മുങ്ങി മരണമാണെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാകുമ്പോഴും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. മൃതദേഹം കണ്ടെടുക്കുന്നതിന് 18- 20 മണിക്കൂറുകള്‍ക്ക് ഇടയ്‌ക്ക് മരണം സംഭവിച്ചെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നടന്നത് തട്ടിക്കൊണ്ടു പോയുള്ള കൊലപാതകം ആണെന്ന് ബന്ധുക്കളും സമീപവാസികളും നേരത്തെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

 

 

 

    എന്നാൽ കഴിഞ്ഞ ദിവസം ദേവനന്ദയുടെ പിതാവ് മൊഴി മാറ്റിയിരുന്നു. വീട്ടിൽ പറയാതെ ദേവനന്ദ മുൻപും പുറത്ത് പോയിട്ടുണ്ടെന്നാണ് പിതാവ് മൊഴി നൽകിയത്. സംഭവ ദിവസം വീട്ടിൽ 100 മീറ്റർ അകലെയുള്ള കടയിലെത്തി കുട്ടി സോപ്പ് വാങ്ങിയിരുന്നുവെന്ന് കടയുടമയും പോലീസിന് നൽകിയ മൊഴി. കുട്ടിയുടെ ബന്ധുക്കൾ അടക്കമുള്ളവർ നൽകിയ മൊഴിയുടെ വിപരീതമാണ് പിതാവും കടയുടമയും നൽകിയ ഈ മൊഴി.

 

 

 

   അന്വേഷണ സംഘത്തെ ഈ മൊഴികൾ ആശങ്കപ്പെടുത്തുകയും ചെയ്‌തു. ഫോറൻസിക് വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നു പരിശോധന നടത്തി.ദേവനന്ദയുടെ മരണത്തിൽ അന്വേഷണം ശക്തമാകുമ്പോഴും ദുരൂഹതകൾ തുടരുന്നു.

మరింత సమాచారం తెలుసుకోండి: