കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു.
പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.
ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍നിന്നായി അഞ്ചു പേരും ഈ വിമാനത്തിലെ യാത്രക്കാർ ആയിരുന്നു.
119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കും.
യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ജാപ്പനീസ് അധികൃതര്‍ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രത്യേകം നന്ദിയും അഭിനന്ദനവും അറിയിച്ചു.
കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ ഫെബ്രുവരി അഞ്ചിനാണ് ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരുന്നത്.
കപ്പലില്‍ ആകെയുള്ള 3711 യാത്രക്കാരില്‍ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതില്‍ ആറ് യാത്രക്കാര്‍ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.