ലോകത്താകെ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കേരള സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ മൊബൈൽ ആപ്പിൽ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള അറിയിപ്പുകളും നൽകിയിട്ടുണ്ട്. സ്‌ക്രീനിന് താഴെ ആരോഗ്യവകുപ്പിന്‍റെ ദിശയുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്.

 

  ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെ നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിലും വിവരം ലഭ്യമാക്കും. GoK Direct എന്ന പേരിലുള്ള ആപ്ലിക്കേഷനിലൂടെ കൊവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാവും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.

 

   ഇതിനുപുറമെ പൊതു അറിയിപ്പുകളും ആപ്പിൽ കാണാം. യൂസറിന്റെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ നൽകാതെ തന്നെ ആപ്പ് ഉപയോഗിക്കാം. GoK Direct ആപ്പ് ഓപ്പൺ ചെയ്യുമ്പോൾത്തന്നെ പൊതു നിർദേശങ്ങൾ (General Awareness), യാത്രക്കാർക്കുള്ള ബോധവത്കരണം (Awareness For Travelers), ക്വാറൻ്റെെൻ പ്രോട്ടോക്കോൾ (Quarantine Protocol), സന്ദർശകർക്കുള്ള നിർദേശങ്ങൾ () എന്നിങ്ങനെ നാല് ഓപ്‌ഷനുകളാണ് കാണാനാവുക.

 

  ഇതിൽ ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുമ്പോൾ ഗവണ്മെന്റ് പബ്ലിഷ് ചെയ്യുന്ന നിർദേശങ്ങളും കുറിപ്പുകളും കാണാം. തത്സമയ വാർത്തകളും ഇതിലൂടെ ആരോഗ്യ വകുപ്പ് അറിയിക്കുന്നുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ GoK Direct ആപ്ലിക്കേഷൻ ലഭ്യമാവുകയുള്ളൂ. ഐഒഎസ് പതിപ്പ് എത്തിയിട്ടില്ല. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാനാവും.

 

   ആപ്പിന്‍റെ ക്യൂആർ കോഡ് സ്‌കാൻ ചെയ്തും ഉപയോഗിക്കാം.  ബേസ് ഫോണുകളിലേക്ക് ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ ടെക്സ്റ്റ് അലർട്ടുകൾ അയയ്‌ക്കാനും GoK Direct ആപ്പിലൂടെ സാധിക്കും. വാർത്തകൾ, സർക്കാർ അറിയിപ്പുകൾ, ഹെൽപ്പ് ലൈൻ നമ്പറുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ആപ്ലിക്കേഷനിൽ ലഭ്യമാണ്. GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കേരള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റിന്റെയും നേതൃത്വത്തിൽ ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുന്നത്.

 

   ലോകാരോഗ്യ സംഘടനയുടെ പേരിൽ വൈറസ് ബാധയ്‌ക്കെതിരെ സുരക്ഷാ നടപടികൾ വാഗ്ദാനം ചെയ്ത് ഇ-മെയിലുകളോ ഫോൺ വിളികളോ, ടെക്സ്റ്റ് മെസേജുകളോ വന്നാൽ ശ്രദ്ധിക്കണം എന്നാണ് WHO പറഞ്ഞത്. ഇത്തരം കാര്യങ്ങളിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുകയാണ് സൈബർ കുറ്റവാളികൾ സൈബർ കുറ്റവാളികൾ ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

 

 

 WHOയുടെ പ്രതിനിധിയെന്ന് പറഞ്ഞ് ആരെങ്കിലും ബന്ധപ്പെട്ടാൽ അയാളുടെ ആധികാരികത പരിശോധിക്കണമെന്നും http://www.who.int. എന്ന ഔദ്യോഗിക വെബ്സൈറ്റിലല്ലാതെ ഇത്തരം ആവശ്യങ്ങൾക്കായി മറ്റൊരു ലിങ്കുകളും സന്ദർശിക്കരുതെന്നും സംഘടന പറഞ്ഞു. മുൻപ് സൈബർ സുരക്ഷാ സ്ഥാപനങ്ങളായ ചെക്ക് പോയിന്റ് റിസർച്ചും ക്വിക്ക് ഹീലും കോറോണ ഭീതി മുതലെടുക്കുന്ന സൈബർ തട്ടിപ്പുകാരെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

   ഇതിനു പുറമേയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊറോണ പടർന്നതോടെ ഇതിനെക്കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത വിവരങ്ങളും വാർത്തകളും പ്രചരിക്കുന്നത് തടയാനായാണ് കേരള സർക്കാർ ആപ്പ് പുറത്തിറക്കിയത്. നേരത്തെ കൊറോണ വൈറസ് വ്യാപനം മുതലെടുക്കുന്ന സൈബർ കുറ്റവാളികൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത് എത്തിയിരുന്നു.

మరింత సమాచారం తెలుసుకోండి: