കോവിഡിനെ പ്രതിരോധിക്കാൻ സുരാക്ഷാ ഉപകരണങ്ങളില്ലെന്ന് കാട്ടി പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ അറസ്റ്റില്‍. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുമ്പോള്‍ വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പാകിസ്ഥാനിലാണ് പ്രതിഷേധം. പ്രതിഷേധിച്ച 50 ഓളം ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്‍തു. വൈറസിനെതിരായ പോരട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യമായി വേണ്ട പേഴ്‍സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‍മെന്‍റ് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്.
പാകിസ്ഥാനിലെ തെക്കുകിഴക്കന്‍ നഗരമായ ക്വെറ്റയിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.നിരവധി ഡോക്ടേഴ്‍സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. 67 ഡോക്ടര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി അസോസിയേഷന്‍ അറിയിച്ചു. അറസ്റ്റിലായവരെ പോലീസ് വിട്ടയച്ചെങ്കിലും അവര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ തുടരുകയാണ്.
ആവശ്യത്തിന് പിപിഇ കിറ്റുകള്‍ അനുദിച്ചാല്‍ മാത്രമെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങൂ എന്ന നിലപാടിലാണ് യുവ ഡോക്ടര്‍മാരെന്ന് വൈഡിഎ അറിയിച്ചു. കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുളള നടപടിയുണ്ടാകുന്നതുവരെ പ്രതിഷേധം തുടരും.- വൈഡിഎ വക്താവ് ഡോ. റഹിം ഖാന്‍ ബാബര്‍ പറഞ്ഞു.ഞങ്ങളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
എന്നാല്‍ ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറായില്ല. പ്രതിഷേധിച്ച ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‍തതിനെതിരെ ചൊവ്വാഴ്‍ച ക്വെറ്റ പ്രവിശ്യയിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരം ചെയ്‍തു. ആശുപത്രികളില്‍ അത്യാഹിത വിഭാഗമൊഴികെ പ്രവര്‍ത്തിച്ചില്ല.
പ്രവിശ്യാ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‍തിരുന്നു. തിങ്കളാഴ്‍ചയായിരുന്നു പ്രതിഷേധം നടന്നത്. പാകിസ്ഥാനില്‍ തിങ്കളാഴ്‍ച 584 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 3878 പേര്‍ക്കാണ് രോഗം ബാധിച്ചത്. 54 പേര്‍ മരിക്കുകയും ചെയ്‍തു. 429 പേരാണ് ഇതുവരെ രോഗമുക്തരായത്.