കോയമ്പത്തൂർ∙ മലയാളി ഉള്‍പ്പെടെ ലഷ്കറെ തയിബയുടെ ആറംഗ ഭീകരസംഘം തമിഴ്നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം. പാക്കിസ്ഥാൻ സ്വദേശിയടക്കമുള്ളവർ ശ്രീലങ്കയിൽനിന്ന് കടൽ വഴി തമിഴ്നാട്ടിലേക്കു കടന്നെന്നാണ് വിവരം. ഇതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കി. കേയമ്പത്തൂരടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്കാണ് ഭീകരർ കടന്നിരിക്കുന്നത്.

 

നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയത്.

 

നുഴഞ്ഞുകയറിയവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും മറ്റുള്ളവർ ശ്രീലങ്കക്കാരുമാണെന്നാണു വിവരം. ഇല്യാസ് അൻവർ എന്ന പാക്ക് ഭീകരനാണിതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. നെറ്റിയിൽ കുറിയും ഭസ്മവും അണി​ഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

 

വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതൽ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കൂടുതൽ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: