അങ്ങനെ നാളെ മുതൽ ബൈക്കിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് വെച്ചിറങ്ങണം. ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നാളെ മുതൽ നടപ്പാക്കും.  

 

കർശന പരിശോധന നടത്തും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി പിൻസീറ്റ് യാത്രക്കാർക്ക് ഭേദഗതിയിലൂടെ ഇളവ് നൽകാൻ സംസ്ഥാനത്തിന് അധികാരമില്ല. അതിനാൽ കേന്ദ്രനിയമം നടപ്പിലാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

2019 ഓഗസ്റ്റ് 9നാണ് പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്ര നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റിന് ഇളവില്ല. സിഖുകാർക്ക് മാത്രമാണ് ഈ നിയമത്തിൽ ഇളവുള്ളത്. എന്നാൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രനിയമം കർശനമായി നടപ്പിലാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

 

ഒരുപരിധിവരെ അപകടങ്ങളില്ലാതാക്കാൻ ഈ നിയമത്തിലൂടെ സാധ്യമാകും. എന്നാൽ ബൈക്ക് ഓടിക്കുന്നവർ പോലും ഹെൽമെറ്റ് ധരിക്കാത്ത സ്ഥിതിയാണ് കേരളത്തിൽ പലയിടങ്ങളിലും. ഈ സാഹചര്യത്തിൽ പിൻസീറ്റ് യാത്രക്കാർക്ക് ബൈക്കിൽ ഹെൽമെറ്റ് നിർബന്ധമാക്കിയത് എത്രത്തോളം പ്രവർത്തികമാകുമെന്ന കാര്യത്തിൽ സംശയങ്ങളേറെയാണ്. 

 

കർശനമാക്കിയിട്ടും അത് പാലിക്കാത്ത സ്ഥിതിയാണുള്ളത്.

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമത്തിൽ ഇളവാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിക്കേണ്ടി വന്നു. 

 

കൂടാതെ കേന്ദ്ര നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ഹൈകോടതി നിർദ്ദേശിച്ചിട്ടുള്ളത്. പ്രാഥമിക ഘട്ടത്തിൽ ബോധവത്കരണം നടത്താനാണ് സർക്കാരിന്റെ തീരുമാനം. ബോധവത്കരണം നടത്തിയ ശേഷമായിരിക്കും പിഴചുമത്തുന്ന നടപടിയിലേക്ക് കടക്കുക.

మరింత సమాచారం తెలుసుకోండి: