ജനുവരി എട്ടിന് പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനാല് കാര്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിനൊരുങ്ങുന്നത്. 25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.

 

 

തമിഴ് നാട്ടിൽ എംഡിഎംകെ, ഡിഎംകെ പാർട്ടികളുടെ പിന്തുണ സമരത്തിനുണ്ട്. ‘തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം തൊഴിലാളികളുടെ അവകാശം തട്ടിയെടുക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്’ എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലൻ പറഞ്ഞു. ബന്ദിന് ശിവസേനയുടെയും പിന്തുണയുണ്ട്.

 

 

 

സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു), ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുടിയുസി), ഹിന്ദ് മസ്ദൂർ സഭ (എച്ച്എംഎസ്), സെൽഫ് എംപ്ലോയിഡ് വുമൺസ് അസോസിയേഷൻ (എസ്ഇഡബ്യുഎ), ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി), ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽപിഎഫ്), യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് (യുടിയുസി), ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു), ഇന്ത്യൻ നാഷ്ണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ (ടിയുസിസി) എന്നീ തൊഴിലാളി സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. 

 

 

കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്ന തൊഴിൽ നിയമ പരിഷ്കാരം റദ്ദാക്കുക, അടിസ്ഥാന ശമ്പളം 21,000-24,000 ആക്കി വർദ്ധിപ്പിക്കുക. പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻതിരിയുക. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിക്കുന്നതിൽ നിന്നും കേന്ദ്രം പിൻതിരിയുക. എന്നിവ അടക്കമുള്ള പതിനാല് ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

 

 

 

ബാങ്ക് ജീവനക്കാരുടെ അഞ്ച് സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ജനുവരി എട്ടിന് ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടേക്കാം. എന്നാൽ ഓൺലൈൻ വഴിയുള്ള ഇടപാടുകൾക്ക് തടസ്സം ഉണ്ടായിരിക്കുകയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാർ, സഹകരണ ബാങ്ക് ജീവനക്കാർ, റീജിയണൽ റൂറൽ ബാങ്ക് (ആർആർബി), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), പൊതു ഇൻഷുറൻസ് മേഖല എന്നിവ സമര രംഗത്തുണ്ടാകുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം വ്യക്തമാക്കി. 

 

 

കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരവുമായി മുന്നോട്ടുപോകാൻ തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചിരിക്കുന്നത്. 2018ൽ കേന്ദ്രം പാസാക്കിയ തൊഴിൽ നിയമ പരിഷ്കരണത്തിൽ തൊഴിലാളി സംഘടനകളെ തിരിച്ചറായാനും തൊഴിൽ ഉടമയ്ക്ക് തൊഴിലാളിയെ എളുപ്പം പിരിച്ചുവിടാനുള്ള അനുവാദം നൽകുന്നുണ്ട്.

 

 

 

 

 

എന്നാൽ കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന തൊഴിൽ നിയമ പരിഷ്കാരം തൊഴിലാളികളുടെ ക്ഷേമത്തിനാണെന്നാണ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗംഗവാർ കഴിഞ്ഞ വ്യാഴാഴ്ച തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: