തിരുവനന്തപുരം:

റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി അവസരം സെപ്തംബര്‍ മുപ്പത് വരെമാത്രം. കേരളത്തില്‍ ഭൂരിപക്ഷം കാര്‍ഡ് ഉടമകളും അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ കിട്ടില്ലെങ്കിലും കാര്‍ഡിലെ അവരുടെ പേര് തൽകാലം നീക്കം ചെയ്യില്ല. 

 

2016ല്‍ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ ഭദ്രതാ നിയമം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് നിബന്ധനയുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ത്ഥ അവകാശിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. അടുത്ത വര്‍ഷം ജൂണ്‍ 30ന് മുമ്പായി ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പാക്കണമെന്ന കേന്ദ്ര നിര്‍ദേശമുണ്ട്.

ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു.

 

നിലവില്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുളള ഇ-പോസ് മെഷീനുകള്‍, താലൂക്ക് സപ്ളെെ ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെയാണ് ആധാര്‍ റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നത്. സമയപരിധി കഴിയാറായതിനാല്‍ പല പ്രദേശങ്ങളിലും സപ്ലൈ ഓഫീസുകള്‍ പൊതുസ്ഥലങ്ങളില്‍ അദാലത്തുകളും സംഘടിപ്പിക്കുന്നുണ്ട്. അദാലത്തുകള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും.

റേഷന്‍കാര്‍ഡുണ്ടായിട്ടും പ്രവാസികളായതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ കേരളത്തിന് പുറത്ത് ധാരാളമുണ്ട്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അവരുടെ റേഷന്‍ താത്കാലികമായി നിറുത്തിവയ്ക്കാനുളള നടപടികള്‍ സ്വീകരിക്കും. നാട്ടിലേക്ക് തിരികെയെത്തുമ്പോൾ ആധാറുമായി ലിങ്ക് ചെയ്ത് റേഷന്‍ പുന:സ്ഥാപിക്കാം. അതേസമയം, മുപ്പതാം തീയതിയ്ക്കുശേഷം വികലാംഗരായവര്‍, കിടപ്പ് രോഗികള്‍ തുടങ്ങിയവരുടെ ലിസ്റ്റെടുത്ത് അവരുടെ വീട്ടിലേക്ക് പോയി ആധാറുമായി റേഷന്‍ ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് പൊതു വിതരണ വകുപ്പിന്റെ ആലോചനയിലുണ്ട്.

 

*ഇങ്ങനെ ലിങ്ക് ചെയ്യാം*

 

 ഇ-പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാം.

 

ആധാര്‍ നമ്പറും ഫോണ്‍നമ്പറും ചേര്‍ക്കാന്‍ താലൂക്ക് സപ്ളെെ ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാ‌ര്‍ഡുകള്‍ ഹാജരാക്കുക.

 

സിവില്‍ സപ്ളെെസ് വെബ്സെെറ്റ് വഴി ഒാണ്‍ലെെനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗമെങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവൂ.

మరింత సమాచారం తెలుసుకోండి: