മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടൻ ഇന്ത്യയിലെത്തും.
ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തിലേക്ക് നയതന്ത്രലോകം ഉറ്റു നോക്കുകയാണ്.
ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തിനെ അനുഗമിക്കുന്നുണ്ട്.
രാവിലെ 11.40-നാണ് ട്രംപിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുക.
സഹപ്രവര്‍ത്തകരുമായി മറ്റൊരു വിമാനം നേരത്തെയെത്തും. സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിക്കഴിഞ്ഞു. ട്രംപിന് യാത്ര ചെയ്യാനുള്ള 'ബീസ്റ്റ്' എന്ന അത്യാധുനിക ലിമോസിന്‍ കാര്‍ എത്തിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള 'മറീന്‍-വണ്‍' ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വരവേല്‍ക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍.
വിമാനത്താവളത്തില്‍നിന്ന് 12-ന് റോഡ് ഷോ ആരംഭിക്കും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും. കൂടാതെ മറ്റു അനേകം പരിപാടികളാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്.