മഹാബലിപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രണ്ടാം അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്നെത്തും. ചൈനയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള മഹാബലിപുരത്താണ് ഇരുരാഷ്ട്രനേതാക്കളുടെയും കൂടിക്കാഴ്ച. ചൈനയിലെ വുഹാനിൽ കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിജയത്തിനു പിന്നാലെയാണ് ഇന്ത്യയിൽ വെച്ച് രണ്ടാം കൂടിക്കാഴ്ച. 

 

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദര്‍ശിച്ച് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം മടങ്ങിയെത്തിയ ചൈനീസ് പ്രസിഡന്‍റുമായി രണ്ടു ദിവസത്തിനു ശേഷം നടത്തുന്ന ചര്‍ച്ചയ്ക്ക് ഏറെ നയതന്ത്ര പ്രാധാന്യവുമുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ചൈന പാക്കിസ്ഥാനുമായി അടുത്തു നിൽക്കുന്നു എന്നത് ഇന്ത്യൻ നയതന്ത്രജ്ഞര്‍ എക്കാലവും ജാഗ്രതയോടെയാണ് കാണുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു നീക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയ്ക്കെതിരെ ചൈന കഴിഞ്ഞ മാസം നടന്ന യുഎൻ പാെതുസഭായോഗത്തിൽ വൻവിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം. 

 

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചൈനീസ് പ്രസിഡന്‍റ് മഹാബലിപുരത്ത് എത്തുക. ഇരുനേതാക്കളും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെയാണ് നടക്കുന്നത്. അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ഏതെങ്കിലും ധാരണാപത്രം ഒപ്പിടാനോ സംയുക്ത പ്രസ്താവന ഇറക്കാനോ പദ്ധതിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സുപ്രധാന കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാനും നേതാക്കള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുമാണ് ചര്‍ച്ച. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്ക് പുറമെ മഹാബലിപുരത്തെ ക്ഷേത്രങ്ങളും ഇരുനേതാക്കളും ചേര്‍ന്ന് സന്ദര്‍ശിക്കും. 

 

തീവ്രവാദവും അതിര്‍ത്തി തര്‍ക്കവുമായിരിക്കും മോദി - ഷി ജിൻപിങ് ചര്‍ച്ചയുടെ കാതൽ. മേഖലയിൽ നിലനിൽക്കുന്ന തീവ്രവാദസംഘടനകളും അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മഹാബലിപുരത്ത് നടക്കുമെന്നാണ് വിവരം. കൂടാതെ ഇന്തോ - ചൈന അതിര്‍ത്തി സംബന്ധിച്ചും ഇരുവരും തമ്മിൽ സംസാരിക്കും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും പ്രതിരോധവും ചര്‍ച്ചയുടെ ഭാഗമാകും. 

 

ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ചെന്നൈയിൽ വിമാനമിറങ്ങുന്ന ചൈനീസ് പ്രസിഡന്‍റ് തുടര്‍ന്ന് മഹാബലിപുരത്തേയ്ക്ക് തിരിക്കും. സ്ഥലത്തെ പ്രധാന ചരിത്രനിര്‍മിതികളായ പഞ്ചരഥങ്ങള്‍, ഷോര്‍ ടെമ്പിള്‍, അര്‍ജുന ഗുഹ തുടങ്ങിയ ചരിത്ര നിര്‍മിതികളാണ് ഇരുനേതാക്കളും ചേര്‍ന്ന് സന്ദര്‍ശിക്കുക. തുടര്‍ന്ന് ഷോര്‍ ടെമ്പിളിന്‍റെ പരിസരത്തുവെച്ച് ഇരുവരും കലാപരിപാടികളും ആസ്വദിക്കും. 

 

തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച നടക്കും. മഹാബലിപുരത്തെ താജ് ഫിഷര്‍മെൻസ് കോവ് റിസോര്‍ട്ടിലാണ് ചര്‍ച്ച നടക്കുക. ഇതിനു പിന്നാലെ ഉദ്യോഗസ്ഥ തല ചര്‍ച്ചകളും അരങ്ങേറും. ദോക്ലാമിൽ കഴിഞ്ഞ വര്‍ഷം 73 ദിവസത്തോളം ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ മുഖാമുഖം നിന്നിരുന്നു. ഇതിന് അയവു വന്നത് കഴിഞ്ഞ വര്‍ഷം വുഹാനിൽ നടന്ന ആദ്യ അനൗദ്യോഗിക കൂടിക്കാഴ്ചയോടെയാണ്. ഇതിന്‍റെ തുടര്‍ച്ചയായിരിക്കും നാളത്തെ കൂടിക്കാഴ്ചയും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും അതിര്‍ത്തിയിൽ സമാധാനാന്തരീക്ഷം നിലനിര്‍ത്താനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. 

 

ചൈനീസ് വ്യാപാരമേഖലയുടെ വളര്‍ച്ചയ്ക്കായി ഇന്ത്യയുമായി മൊത്തത്തിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ചൈനയ്ക്ക് താത്പര്യമുണ്ട്. പക്ഷെ സാമ്പത്തികലാഭവും രാഷ്ട്രീയനേട്ടവും ലക്ഷ്യമിട്ട് പാക്കിസ്ഥാനുമായി അടുത്തു നിൽക്കുന്ന ചൈനയുമായി എക്കാലത്തും ഇന്ത്യ അകലം പാലിച്ചാണ് നിൽക്കുന്നത്. ദക്ഷിണേഷ്യൻ മേഖലയിലെ സാമ്പത്തിക, സൈനിക ശക്തിയായി വളരുന്ന ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ ജപ്പാനും ആസ്ട്രേലിയയും യുഎസും തമ്മിൽ പുതിയ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ സായുധവത്കരണത്തെ ചെറുക്കേണ്ടതും ചൈനയുടെ ആവശ്യമാണ്. 

 

കശ്മീര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ചൈന കഴിഞ്ഞ ദിവസം പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതാണ് ചര്‍ച്ചയിൽ നിര്‍ണ്ണായകമാകുക. എന്നാൽ കശ്മീര്‍ ഇന്ത്യയുടെ ഭാഗം മാത്രമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കും. ഈ സാഹചര്യത്തിൽ ചൈനയുടെ നിലപാടിൽ അയവു വന്നാൽ ഇത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

మరింత సమాచారం తెలుసుకోండి: