കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നു പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണു ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ഭൂമിയില്‍ വിള്ളല്‍ കാണപ്പെട്ട പ്രദേശങ്ങള്‍, പ്രളയത്തില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും അടച്ചുറപ്പില്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ അധികൃതര്‍ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥാനത്തേക്കു മാറണം.
ഇതിനായി പ്രധാനരേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയാറാക്കിവയ്ക്കണം. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്കുകിഴക്ക് അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള കേരള തീരത്തും ലക്ഷദ്വീപ് തീരത്തും കര്‍ണാടക, ദക്ഷിണ കൊങ്കണ്‍ തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു നിര്‍ദേശം.ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ താലൂക്ക്തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി