കെ.എസ്.ആർ.ടി.സി ബസും ഇന്നോവാ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ബംഗാൾ സ്വദേശിനികളായ മൂന്ന് സ്ത്രീകൾ മരിച്ചു. ബസ് യാത്രക്കാരിയടക്കം നാലു പേർക്ക് പരിക്ക്. മീരാ ബർമൻ, സോവാബിശ്വാസ്, ഗീതാ റോയ് എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് ജംഗ്‌ഷന് സമീപം ഇന്ന്‌ ഉച്ചക്ക് ശേഷം 2.15 ഓടെയായിരുന്നു അപകടം നടന്നത് ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്ടേക്കു പോയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ഓർഡിനറി ബസ് ഇന്നോവാ കാറിലിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന ലക്ഷ്മി ബിശ്വാസ്, കാക്കുലി ഭദ്ര, ഡ്രൈവർ രതീഷ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരി തോട്ടപ്പള്ളി ഇല്ലിച്ചിറ വെമ്പാലശേരി പ്രസാദിന്റെ മകൾ പ്രതിഭ (21)ക്കും പരിക്കുണ്ട്. കാർ വെട്ടിപ്പൊളിച്ചാണ് ഇതിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. കാർ യാത്രക്കാരായ അധ്യാപകരായ ഇവർ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടാങ്കർ ലോറിയെ മറി കടന്നെത്തിയ ബസ് കാറിലിടിച്ചാണ് അപകടമുണ്ടായത്. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.

మరింత సమాచారం తెలుసుకోండి: