ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും ഇതിലൂടെ ഈ റൂട്ടുകളിലോടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താനും ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി 18,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്.
ഇന്റര്‍നാഷണല്‍ റെയില്‍ കോണ്‍ഫറന്‍സ്-2019ന്റെയും 13-ാമത് ഇന്റര്‍നാഷണല്‍ റെയില്‍വേ എക്യുപ്‌മെന്റ് എക്‌സിബിഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വി.കെ. യാദവ്.
അതിവേഗ ട്രെയിനുകളുടെ സര്‍വീസിന് രണ്ട് വിഭാഗത്തിലായി തുടക്കം കുറിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലും നിര്‍ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് മണിക്കൂറില്‍ 320 കിലോമീറ്ററിലും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നതിലൂടെ ട്രാക്ക്-സിഗ്നല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ആളില്ലാ ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. ഏതാണ്ട് നാലു വർഷം കൊണ്ട് പൂർത്തിയാകുന്ന ഒരു പദ്ധതിയാണിത്.