സുരേഷ്‌ഗോപിക്കൊപ്പം മറ്റാരെങ്കിലും ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കെട്ടിയിറക്കാൻ ദേശീയ നേതൃത്വം ശ്രമിക്കുമെന്ന ആശങ്ക കേരളത്തിലെ ബിജെപി നേതാക്കൾക്കുണ്ട്. മുമ്പ് ആർ എസ് എസിന്റെ താത്വിക മുഖമായി അറിയപ്പെടുന്ന ബാലശങ്കറിനെ പ്രസിഡന്റാക്കാൻ നീക്കമുണ്ടായിരുന്നു. അത്തവണ പ്രസിഡന്റായി എത്തിയത് കുമ്മനം രാജശേഖരനും. അതിന് മുമ്പ് കുമ്മനത്തിന് ബിജെപിയിൽ അംഗത്വം പോലുമില്ലായിരുന്നു. ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം. ഈ മാതൃകയിൽ ഇത്തവണ മറ്റൊരു പ്രചാരകൻ കുമ്മനത്തിനെ പോലെ ബിജെപിയുടെ അധ്യക്ഷനാകുമെന്നാണ് സൂചന. കെജി മാരാറിനും കുമ്മനത്തിനും ശേഷമെത്തുന്ന പ്രചാരകനെ കുറിച്ച് ചില സൂചനകൾ കേരളത്തിലെ ബിജെപി നേതാക്കൾക്ക് കിട്ടിക്കഴിഞ്ഞു. തിരുവനന്തപുരം  കൈമനത്ത് ജനിച്ച് വളർന്ന വ്യക്തിയാണ് ജയകുമാർ. പഠനത്തിൽ മിടുക്കനായ ജയകുമാർ എഞ്ചിനിയറിങ് കോളേജിൽ വച്ച് എബിവിപിയിൽ സജീവമായി. തുടർന്ന് പ്രചാരകനായി. കേരളത്തിൽ ശാസ്ത്ര കൂട്ടയായ സ്വദേശി സയൻസ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആർഎസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവർത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആർ എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതൽ അടുത്തു. പിന്നെ ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം. ബിജെപി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർഎസ്എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്.      നേമത്തെ രാജഗോപാലിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രഹസ്യ കരങ്ങളിൽ പ്രധാനിയാണ് ജയകുമാർ. ജയകുമാറിന്റെ സഹോദരൻ കൈമനം പ്രഭാകരൻ തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനായിരുന്നു. വിആർഎസ് വാങ്ങി പിന്നീട് മുഴുവൻ സമയ കോൺഗ്രസ് നേതാവായി. തിരുവഞ്ചൂർ മന്ത്രിയായിരുന്ന സമയത്ത് ഭരണതലത്തിലും പ്രഭാകരന് സ്വാധീനം ഏറെയായിരുന്നു.കുറച്ചു കാലമായി കേരളത്തിലും തമിഴ്‌നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക് പ്രമുഖനാണ്  ജയകുമാർ. കേരളത്തിലും തമിഴ്‌നാട്ടിലും ആർ എസ് എസിന് വേരോട്ടമുണ്ടാക്കുകയെന്നതാണ് ദൗത്യം. ബിജെപിയിലേക്ക് വോട്ടുകൾ അടുപ്പിക്കാനുള്ള ഈ ദൗത്യവുമായി ജയകുമാർ നിറയുന്നതും മോദിയുടേയും അമിത് ഷായുടേയും അറിവോടെയാണ്. ആർഎസ്എസ് ദേശീയ നേതൃത്വത്തോട് ചേർന്ന് നിൽക്കുന്ന ജയകുമാറിനെ കേരളത്തിലെ ബിജെപിയിലേക്ക് പരിഗണിക്കുന്നതിന് പിന്നിലും അമിത് ഷായ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന് വഴങ്ങാത്തൊരു തീരുമാനം എടുക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെ സുരേന്ദ്രന് വേണ്ടി കേരളത്തിലെ പരിവാർ പ്രസ്ഥാനങ്ങൾ നിലയുറപ്പിക്കുമ്പോഴാണ് ഈ നീക്കം. എന്നാൽ കേരളത്തിലെ പാർട്ടി അധ്യക്ഷനാകാൻ ജയകുമാർ ഇനിയും സമ്മതം മൂളിയിട്ടില്ല.ആർ എസ് എസുമായി ചേർന്ന് നിൽക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഘ നേതൃത്വം നിർദ്ദേശിച്ചാൽ ഏത് ചുമതലയും ഏറ്റെടുക്കുമെന്നും നിലപാടെടുത്തു കഴിഞ്ഞു. എന്നാൽ ജയകുമാറിനെ പോലൊരു വ്യക്തിയെ ബിജെപിക്ക് വിട്ടു കൊടുക്കാൻ ആർഎസ്എസ് നേതൃത്വത്തിന് താൽപ്പര്യക്കുറവുണ്ട്.  ഇതിനിടെയാണ് ബിജെപിയിലെ കേരള നേതാക്കൾ പുറത്തു നിന്ന് അധ്യക്ഷൻ വേണ്ടെന്ന നിലപാട് എടുത്തത്. ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് വട്ടിയൂർകാവിൽ  പിന്നോട്ട് പോയത് ആർ എസ് എസിന്റെ താൽപ്പര്യ കുറവ് കൊണ്ട് മാത്രമാണ്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ ആർഎസ്എസ് മുഖത്തെ അധ്യക്ഷനാക്കാൻ നീക്കം നടത്തുന്നത്.കേരളത്തിലെ ഒരു ഗ്രൂപ്പുകളുടെയും ഭാഗമല്ല ജയകുമാർ. മറിച്ച് ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധവും. ഈ ബന്ധമാണ് ജയകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ, ജാതി സമവാക്യവും ജയകുമാറിന് ഗുണകരമാണ്. കേരളത്തിലെ പ്രവർത്തകർക്ക് അത്ര സുപരിചിതനല്ല ജയകുമാർ എന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുമുണ്ട്. പരിചിതനല്ലാത്ത ഒരാൾ സംഘടനയുടെ തലപ്പത്തെത്തുന്നത് പ്രതികൂലമാവുമോ എന്നതാണ് ഇവരെ അലട്ടുന്നത്. നേതൃത്വത്തിലേക്ക് ജയകുമാർ വരുമെന്ന ചർച്ച ഇതാദ്യമായല്ല ഉയരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. ജയകുമാർ വിസമ്മതം അറിയിച്ചാൽ സുരേഷ് ഗോപിയേയും സുരേന്ദ്രനേയും അധ്യക്ഷനായി പരിഗണിക്കും.ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരിയെ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കുന്നതും പരിഗണനയിലാണ്. എന്നാൽ പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹിത്വങ്ങൾ കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന്റെ നേതൃത്വത്തിലാകും നിശ്ചയിക്കുക.

మరింత సమాచారం తెలుసుకోండి: