നവമ്പർ 14 , ശിശുദിനത്തിൽ നാക്കു പിഴച്ച്  മന്ത്രി എം എം മണി. ജവഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമുള്ള പരാമർശത്തിൽ മന്ത്രി എം.എം കുടുങ്ങി.അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന  പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്.   കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്- "നമുക്കറിയാം ഇന്നൊരു  മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന  പ്രധാന പങ്കുവഹിച്ച ആദരണീയനായിരുന്നു മുന്‍ പ്രധാനമന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്‍റെ മുമ്പില്‍  ആദരാഞ്ജലി അര്‍പ്പിച്ചാണ് മഹാ സമ്മേളനം നടക്കുന്നത്"-മന്ത്രി മണി പറഞ്ഞു. നാക്കുപിഴ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് മന്ത്രി ഖേദപ്രകടനവുമായി  ഫേസ്ബുക്‌  പോസ്റ്റിലൂടെ രംഗത്തെത്തിയത്

‘‘ഞാൻ ഇന്നലെ കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി  ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ, ഉണ്ടായ പിഴവിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു."എന്തായാലും തെറ്റ് തിരിച്ചറിഞ്ഞ് ഖേദപ്രകടനം നടത്തിയ മന്ത്രി എംഎം മണി എല്ലാവര്‍ക്കും മാതൃകയാണെന്നാണ്  സോഷ്യല്‍ മീഡിയിയിലെ പ്രതികരണം. ചിലരൊക്കെ പറ്റിയ തെറ്റിനെ ന്യായീകരിക്കാൻ നിൽക്കുമ്പോൾ അദ്ദേഹമത് തിരിച്ചറിഞ്ഞ് പൊതുജനത്തിന്  മുന്നില്‍ ഖേദം പ്രകടിപ്പിച്ച് തിരുത്തി, അതാണ് വലിയ കാര്യം- മന്ത്രിയുടെ ഖേദപ്രകടനത്തെ പ്രശംസിച്ച്  നിരവധി പേര്‍ രംഗത്ത് വന്നു.

మరింత సమాచారం తెలుసుకోండి: