മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 169 എംഎല്‍എമാരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാറിന് മറ്റൊരു പരീക്ഷണമാണ് ഈ തിരഞ്ഞെടുപ്പ്.
മുന്‍ ബി.ജെ.പി. എം.പി.യും കോണ്‍ഗ്രസ് എംഎല്‍എയുമായ നാനാ പട്ടോളെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
കിസാന്‍ കാതോരെയെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി. നിര്‍ത്തിയിരിക്കുന്നത്. അട്ടിമറികളൊന്നുമില്ലെങ്കില്‍ നാനാ പട്ടോളെ തന്നെ സ്പീക്കറാകും. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുക.
നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം ബിജെപി സഭ ബഹിഷ്‌കരിച്ചിരുന്നു. എന്നൽ നിയമസഭയില്‍ ബി.ജെ.പി.യെ വരുതിയില്‍നിര്‍ത്തുക എന്ന ഉദ്ദേശ്യംകൂടിയുണ്ട് നാനാ പട്ടോളയുടെ സ്ഥാനാര്‍ഥിത്വത്തിന്. വിദര്‍ഭ മേഖലയിലെ സകോളി മണ്ഡലത്തില്‍നിന്നാണ് നാനാ പട്ടോളെ ജയിച്ചത്.
കോണ്‍ഗ്രസ്, എന്‍.സി.പി. പാര്‍ട്ടികളിലെ പ്രധാന നേതാക്കളെല്ലാം പശ്ചിമമഹാരാഷ്ട്രയില്‍നിന്നോ, മറാഠ വിഭാഗത്തില്‍നിന്നോ ഉള്ളവരാണ്. എന്നാല്‍, നാനാ പട്ടോളെ ഒ.ബി.സി.യില്‍പ്പെട്ട കുന്‍ബി വിഭാഗത്തിലുള്ള ആളും.
മാത്രമല്ല, സഖ്യത്തിന് അധികം പ്രാതിനിധ്യമില്ലാത്ത വിദര്‍ഭ മേഖലയില്‍ നിന്നുള്ള വ്യക്തിയും. സ്പീക്കര്‍ സ്ഥാനാര്‍ഥിയാകാന്‍ നാനാ തിരഞ്ഞെടുക്കപ്പെടാന്‍ ഇതും കാരണമായി. കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനാ നേതാവു കൂടിയാണ് അദ്ദേഹം.
നാനാ പട്ടോളെ മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നു. 2009-ല്‍ ബി.ജെ.പി.യിലേക്ക് ചേക്കേറി. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തില്‍ എന്‍.സി.പി.യുടെ ശക്തനായ മുന്‍കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് എം.പി.യായത്.