അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിന് 311 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ 80 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
മതത്തിൻറെ പേരിൽ വ്യാത്യാസം പാടില്ലെന്ന പ്രതിപക്ഷം നൽകിയ ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളി. ഇനി എല്ലാ കണ്ണുകളും രാജ്യസഭയിലേക്കാണ്. ബിജെപിയുടെ നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബില്ല് പാസാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.
ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ)ത്തിന് ലോക്സഭയിൽ 353 അംഗങ്ങളാണ് ഉള്ളത്. 545 അംഗ സഭയിൽ ബിജെപിക്ക് മാത്രം 303 അംഗങ്ങൾ സഭയിലുണ്ട്. 273 സഭയിലെ കേവല ഭൂരിപക്ഷം. ഈ സാഹചര്യത്തിൽ ഏത് ബില്ലും ലോക്സഭയിൽ പാസാകാൻ സഖ്യകക്ഷികളുടെ ആവശ്യമില്ലാതെ ബിജെപി എംപിമാര്‍ മാത്രം വിചാരിച്ചാൽ മതി.
അതേസമയം ദേശീയ പൗരത്വ ഭേദഗതി ബില്ലിൻ്റെ വോട്ടെടുപ്പ് സമയത്ത് സഭയിൽ 391 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ ശിവസേനയുടെ എംപിമാര്‍ ഉള്‍പ്പെടെ 311 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു.
കോൺഗ്രസ്നേ തൃത്വം നൽകുന്ന യുപിഎയ്ക്ക് 91 അംഗങ്ങളും മറ്റുള്ളവര്‍ 98 അംഗങ്ങളുമാണ് ലോക്സഭയിൽ ഉള്ളത്.
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധ ശക്തമാകുമ്പോള്‍ ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച് എൻഡിഎയ്ക്ക് പുറത്തുള്ള കക്ഷികളും. എൻഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ശിവസേന തുടങ്ങിയ കക്ഷികളാണ് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
545 അംഗ ലോക്സഭയിൽ വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോക്സഭയിൽ വൈഎസ്ആര്‍ കോൺഗ്രസിന് 22 അംഗങ്ങളും ശിവസേനയ്ക്ക് 18 അംഗങ്ങളും ബിജു ജനാതാദളിന് 12 അംഗങ്ങളും അണ്ണാഡിഎംകെയ്ക്ക് ഒരു അംഗവുമാണുള്ളത്.