രാജസ്‌ഥാനിലെ ജയ്‌പൂരില്‍ 80 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനപരമ്പര കേസിലെ നാലു പ്രതികള്‍ക്കു വധശിക്ഷ.
2008 മേയില്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ 170-ല്‍ ഏറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
പ്രതികളില്‍ ഒരാളെ വെറുതേവിട്ടു. ജയ്‌പൂരിലെ പ്രത്യേകകോടതിയാണു വിധി പ്രസ്‌താവിച്ചത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സെയ്‌ഫ്, സര്‍വാര്‍ ആസ്‌മി, സല്‍മാന്‍, സെയ്‌ഫുര്‍ റഹ്‌മാന്‍ എന്നീ പ്രതികള്‍ക്കാണു പതിറ്റാണ്ടിനുശേഷം ഇത്തരത്തിൽ വധശിക്ഷ ലഭിച്ചത്.
മറ്റൊരു പ്രതി ഷഹ്‌ബാസ് ഹുസൈനെ വെറുതേവിട്ടു.
കേസില്‍ മൂന്നു പ്രതികള്‍കൂടി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നുണ്ട്. ജയ്‌പുര്‍ സ്‌ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനായ ഉത്തര്‍പ്രദേശിലെ അസംഗാവ് സ്വദേശി മുഹമ്മദ് അതിന്‍ 2008 സെപ്‌റ്റംബര്‍ 19-നു ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ജയ്‌പൂരില്‍ ഒന്‍പതിടത്തായി സൈക്കിളുകളില്‍ സ്‌ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് 80 പേര്‍ കൊല്ലപ്പെട്ടത്. രാത്രി 7.20-നും 7.45-നും ഇടയിലായിരുന്നു സ്‌ഫോടനങ്ങള്‍. കേസിലെ രണ്ടു പ്രതികള്‍കൂടി ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശമയച്ചത് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.ടെക്. ബിരുദധാരിയായ ഷഹബാസ് ഹുസൈനാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍, ലഖ്‌നൗവില്‍ സൈബര്‍ കഫേ നടത്തിയിരുന്ന ഷഹബാസ് ഇത്തരമൊരു സന്ദേശമയച്ചെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്‌തമാക്കിയാണു കോടതി ഇയാളെ വെറുതേവിട്ടു.