ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് പരിഗണനാ വിഷയങ്ങള്‍ ഉടന്‍ തയ്യാറാക്കില്ല.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് വിഷയം വിശാലബെഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ നാളെ വാദം നടക്കും. ഈയൊരു കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയതിന് ശേഷമെ പരിഗണനാ വിഷയങ്ങളില്‍ തീരുമാനമുണ്ടാകു.
സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം പുനഃപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബെഞ്ചിന് വിടാന്‍ അഞ്ചംഗ ബെഞ്ചിന് കഴിയുമോ എന്ന ചോദ്യത്തിലാണ് നാളെ കോടതി വാദം കേള്‍ക്കുക. വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് വിഷയം വിശാല ബെഞ്ചിന് വിട്ടതില്‍ പ്രാഥമിക വാദം നടത്തണമെന്ന് ഫാലി എസ് നരിമാന്‍, കപില്‍ സിബല്‍, ഇന്ദിരാ ജെയ്‌സിങ് തുടങ്ങിയവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പുനഃപരിശോധനാ ഹര്‍ജികള്‍ നീട്ടിവെക്കാന്‍ കോടതിക്ക് അധികാരമില്ല, അതുപോലെ തന്നെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ കഴിയില്ല തുടങ്ങിയവയാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചിരുന്ന വാദം.