ഹിന്ദുക്കളെ നേരിടേണ്ടത് വാക്കു കൊണ്ടല്ല, പകരം സൈന്യത്തെ ഉപയോഗിച്ചാണ്. ഒരു പാകിസ്ഥാന്‍ നേതാവിന്റെ വാക്കുകളാണിത്. പാകിസ്ഥാനിലെ ഭരണകക്ഷിയായ തഹ്‍രീകെ ഇന്‍സാഫിന്‍റെ ലാഹോര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മിയാന്‍ അക്രം ഉസ്‍മാനാണ് ഹിന്ദുക്കളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചത്. മാത്രമല്ല പോസ്റ്ററുകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

 

 

 

     ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന പോസ്റ്ററുകള്‍ പതിച്ച ഉസ്‍മാനെ പാര്‍ട്ടിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് രാജ്യവ്യാപകമായി ജമ്മു കശ്‍മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ന്യൂനപക്ഷ വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദുക്കളെ സൈന്യത്തെ ഉപയോഗിച്ച് നേരിടണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ലാഹോറിലെ പൊതുസ്ഥലങ്ങളില്‍ വ്യാപകമായി പതിപ്പിച്ചിരുന്നു.

 

 

    എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനമാണ് ഉസ്‍മാന്‍ നേരിട്ടത്. സമൂഹ മാധ്യമങ്ങളിലും ഉസ്‍മാന്‍ ആക്രമിക്കപ്പെട്ടു. പൊതുജനങ്ങളും പാര്‍ട്ടി അംഗങ്ങളുമെല്ലാം ന്യൂനപക്ഷ വിരുദ്ധ നിലപാടിനെ ശക്തമായി എതിര്‍ത്തു. വിമര്‍ശനം രൂക്ഷമായതോടെ ഉസ്‍മാന്‍ മാപ്പു പറയുകയും ചെയ്തു. അപകീര്‍ത്തികരമായ വാക്കുകള്‍ പോസ്റ്ററില്‍ വരാന്‍ കാരണം അത് പ്രിന്‍റ് ചെയ്‍തയാളുടെ അശ്രദ്ധയാണെന്നാണ് ഉസ്‍മാന്‍  ഒടുവിലായി കുറ്റപ്പെടുത്തുന്നത്.

 

 

     ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാനാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ പ്രിന്‍റ് ചെയ്‍തവര്‍ മോദി എന്നതിന് പകരം ഹിന്ദു എന്ന് ചേര്‍ക്കുകയായിരുന്നുവെന്നും ഉസ്‍മാന്‍ പറയുന്നു.മാത്രമല്ല അതിര്‍ത്തിയുടെ രണ്ട് ഭാഗത്തും സമാധാനത്തോടെ കഴിയുന്ന ഹിന്ദുക്കളോട് താന്‍ മാപ്പ് പറയുന്നതായി ഉസ്‍മാന്‍ പിന്നീട് ട്വീറ്റ് ചെയ്‍തു.

 

 

 

     തെറ്റ് മനസ്സിലായതോടെ എല്ലാ പോസ്റ്ററുകളും പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു.കൂടാതെ 
ഉസ്‍മാന് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ടെന്നും പോസ്റ്ററുകളെല്ലാം പിന്‍വലിച്ചതായും പാക് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാറി അറിയിച്ചു.

 

 

 

    രാജ്യത്തെയാകെ ലജ്ജിപ്പിക്കുന്ന നടപടിയാണ് ഉസ്‍മാന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. 

మరింత సమాచారం తెలుసుకోండి: