മാനനഷ്ടക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജാരാകാതിരുന്നതിന് ശശി തരൂർ എം.പി.ക്ക് ഡൽഹി കോടതി 5000 രൂപ പിഴയിട്ടു.
കേസിൽ അടുത്തവാദം കേൾക്കുന്ന മാർച്ച് നാലിനു കോടതിയിൽ നേരിട്ടുഹാജരാകാൻ തരൂരിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വിശാൽ പഹൂജ നിർദേശം നൽകി.
എന്നാൽ ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ തരൂർ കോടതിയിൽ എത്തിയിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ബി.ജെ.പി. നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരിൽ മാനനഷ്ടക്കേസ് നൽകിയത്.
2018-ൽ ബെംഗളൂരുവിലെ സാഹിത്യോത്സവത്തിൽ സംസാരിക്കവേ, മോദിയെ ഒരു ആർ.എസ്.എസ്. നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേൾ എന്നാണെന്ന തരൂരിന്റെ പരാമർശത്തിനെതിരേയാണ് രാജീവ് ബബ്ബർ ഹർജി നൽകിയത്.
താനൊരു ശിവഭക്തനാണെന്നും തരൂർ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയിൽ വക്തമാക്കുന്നു.