നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ ആറു പ്രതികളെക്കൂടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു.
ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. മാര്‍ച്ച് രണ്ടു വരെയാണ് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്.
മുഖ്യപ്രതിയായ എസ്.ഐയ്‌ക്കു പിന്നാലെ രണ്ട് എ.എസ്.ഐമാര്‍ അടക്കം ആറു പോലീസുകാരെക്കൂടിയാണു സി.ബി.ഐ. ഇപ്പോൾ അറസ്‌റ്റ് ചെയ്‌ത്
ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടു മുതല്‍ ഏഴു വരെ പ്രതികളായ നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്.ഐ. ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി വീട്ടില്‍ സി.ബി. റെജിമോന്‍ (48), സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ്. നിയാസ് (33), നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്റണി (42), ഹോംഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊന്നക്കല്‍ വീട്ടില്‍ കെ.എം. ജയിംസ് (52), സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ. ജോര്‍ജ് (31), അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ ഇടുക്കി കൊന്നത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി. വര്‍ഗീസ് (54) എന്നിവരെയാണു സി.ബി.ഐ. സംഘം ഇന്നലെ രാവിലെ അറസ്‌റ്റ് ചെയ്‌തത്. ആറു പേരെയും സി.ബി.ഐയുടെ കൊച്ചി ഓഫീസിലേക്കു വിളിച്ചുവരുത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇവരെ എട്ടു ദിവസത്തേക്കു കസ്‌റ്റഡിയില്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സി.ബി.ഐ.
അപേക്ഷ സമര്‍പ്പിച്ചു. അറസ്‌റ്റിലായ ആറു പ്രതികളും നേരത്തേ അറസ്‌റ്റിലാവുകയും പിന്നീടു ജാമ്യത്തിലിറങ്ങുകയും ചെയ്‌തതാണ്