വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ഐഡി കാര്‍ഡ് ചോദിച്ച് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
മുക്കോല സ്വദേശിയായ സുരേഷിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചത് പോലെ ഇയാള്‍ മറ്റ് പലരേയും മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചതിന് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ജോലി കഴിഞ്ഞുവരുന്ന വഴി മുക്കോലയിലെ മൊബൈല്‍ റീചാര്‍ജ് കടയില്‍ എത്തിയതായിരുന്നു ഗൗതം.
ഇതിനിടെ ഓട്ടോ അശ്രദ്ധമായി പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് ദൃശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
കൂടാതെ ഗൗതം മണ്ഡലിന്റെ ആധാര്‍ കാര്‍ഡ് ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു.
മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ച് നല്‍കിയത്. ഇത്തരത്തില്‍ അക്രമം നടത്തിയിട്ടും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നില്ല. ആരും പരാതി നല്‍കാത്തത് കൊണ്ടാണ് കേസെടുക്കാതിരുന്നതെന്നാണ് പോലീസ് വിശദീകരണം. സംഭവം വിവാദമായതോടെ അക്രമിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാവുകയായിരുന്നു. ഇയാളെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയാണ് പോലീസ് പിടികൂടിയത്. ഇതിനിടെ ഇയാള്‍ ഒരു മൊബൈല്‍ കടയുടമയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നു