ഞായറാഴ്ച അര്‍ധരാത്രിമുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെ ഇന്ത്യന്‍ റെയില്‍വേയുടെ 13,523 യാത്രാസര്‍വീസുകളും നടത്തില്ല.
ചരക്കുതീവണ്ടികള്‍മാത്രമേ ഇക്കാലയളവില്‍ ഓടൂ. യാത്രക്കാര്‍വഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്.
ശനിയാഴ്ചമാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാര്‍ക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ യാത്രാത്തീവണ്ടികളും നിര്‍ത്തിവെക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
പ്രീമിയം തീവണ്ടികള്‍, മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, വിവിധനഗരങ്ങളിലെ സബര്‍ബന്‍, മെട്രോറെയില്‍, കൊങ്കണ്‍ റെയില്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ യാത്രാസര്‍വീസുകളും നിര്‍ത്തിവെച്ചു.
ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി ഭൂരിഭാഗം തീവണ്ടികളും വെള്ളിയാഴ്ചയോടെ ഓട്ടം നിര്‍ത്തിയിരുന്നു.
മാര്‍ച്ച് 22-ന് പുലര്‍ച്ചെ നാലിനുമുമ്പ് പുറപ്പെട്ടുകഴിഞ്ഞ തീവണ്ടികള്‍ക്ക് അവസാനസ്റ്റേഷന്‍വരെ തുടരാമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ 21 വരെയുള്ള ഏതെല്ലാം തീവണ്ടികള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ടോ അതിനെല്ലാം മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ ലഭിക്കും.