രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയും പൂര്‍ണ്ണമായും നിർത്തിയേക്കും.
ജീവനക്കാരെ കൊവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ബാങ്കുകളുടെ പ്രധാന ശാഖകളെല്ലാം അടച്ചിട്ടേക്കുമെന്നാണ് പ്രാഥമിക നിഗമനം.
പ്രധാന നഗരങ്ങളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഒരു ശാഖ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയില്‍ ക്രമീകരിച്ചേക്കും.
ഗ്രാമീണ മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തനം ക്രമീകരിക്കാനും ആലോചിക്കുന്നുണ്ട്.
ബാങ്കിംഗ് മേഖല സ്തംഭിച്ചാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജുകളുടെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ പാക്കേജിലെ വിവിധ ആനുകൂല്യങ്ങളും ബാങ്ക് വഴി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ അത് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.
21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുവെങ്കിലും ബാങ്കുകളെ അവശ്യ സേവനമായി കണക്കാക്കി ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് ബാങ്കുകള്‍ അടച്ചിടാന്‍ ആലോചിക്കുന്നത്. അതേസമയം ബാങ്കുകളുടെ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.