കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പിൽമാത്രം 50,000 കടന്നു.
ഇറ്റലി, സ്‍പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് മരണങ്ങളിൽ ഭൂരിഭാഗവും. ഇതുവരെ 50,209 പേരാണ് യൂറോപ്പിൽ മരിച്ചത്.
ഇറ്റലിയിൽ 15,887 പേരും സ്‍പെയിനിൽ 13,055 പേരും ഫ്രാൻസിൽ 8078 പേരുമാണ് മരിച്ചത്.
എന്നാൽ, ഇറ്റലിയിലും സ്‍പെയിനിലും ഫ്രാൻസിലും മരണം കുറഞ്ഞുവരുന്നത് പ്രതീക്ഷ നൽകുന്നു. ഇറ്റലിയിൽ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഞായറാഴ്ച റിപ്പോർട്ടു ചെയ്തത്.
525 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്. സ്‍പെയിനിൽ തുടർച്ചയായ നാലാംദിവസവും പ്രതിദിന മരണനിരക്കിൽ കുറവുണ്ടായി. തിങ്കളാഴ്ച സ്‌പെയിനിൽ 637 പേരാണ് മരിച്ചത്. ആകെ മരണം 13,055 ആയി. ഞായറാഴ്ച 4.8 ശതമാനവും തിങ്കളാഴ്ച 5.1 ശതമാനവുമായിരുന്നു മരണസംഖ്യ.ഏറ്റവും കൂടുതൽപ്പേർ മരിച്ച വ്യാഴാഴ്ച 32.63 ശതമാനമായിരുന്നു സ്‍പെയിനിലെ മരണനിരക്ക്.
വ്യാഴാഴ്ച 950 പേരാണ് മരിച്ചത്. അതിനിടെ, ലക്ഷണങ്ങളില്ലാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സ്‍പെയിൻ ഭരണകൂടം നടപടി തുടങ്ങി. അടച്ചിടൽ നടപടി എടുത്തുമാറ്റണമെങ്കിൽ ഇത്തരം നീക്കങ്ങളുണ്ടായേ പറ്റൂവെന്ന് സ്‍പെയിൻ വിദേശകാര്യമന്ത്രി അരാൻച ഗോൺസാലെസ് വ്യക്തമാക്കി.