കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ കൗമാരക്കാരന്റെ മൃതദേഹം കൂട്ടുകാര്‍ വെട്ടിനുറുക്കിയത് മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ച്.
കോടാലികൊണ്ട് കഴുത്തിനു മുന്നിലും പിന്നിലും അറുത്തത് സിനിമാക്കഥ വിശ്വസിച്ചാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ചൊവ്വാഴ്‌ചയായിരുന്നു കൊലപാതകം
.
ഇന്നലെ ഫോറന്‍സിക് സംഘവും പോലീസും സംഭവസ്‌ഥലത്ത് പരിശോധന നടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി, പിച്ചാത്തി, എറിയാന്‍ ഉപയോഗിച്ച കല്ല്, കുടം, ഇവര്‍ വന്ന െസെക്കിള്‍ തുടങ്ങിയവ ഇവിടെനിന്നും തെളിവായി കണ്ടെത്തി.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയശേഷംവെകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെയും മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം പത്തനംതിട്ട ജൂവെനെല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജൂവെനെല്‍ ഹോമിലേക്കു മാറ്റി.
രണ്ടുപേര്‍ മണ്‍ചട്ടിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ദൂരെനിന്നും നാട്ടുകാരില്‍ ഒരാള്‍ കണ്ടതാണ് കേസില്‍ നിര്‍ണായകമായത്.
സംശയം തോന്നിയ ഇയാള്‍ വിവരം കൂട്ടുകാരെ അറിയിക്കുകയും അവരെയുംകൂട്ടി വന്നു നോക്കുകയുമായിരുന്നു. ആളുകളെ കണ്ടപ്പോള്‍ പ്രതികള്‍ പരുങ്ങുന്നതു കണ്ട് ചോദ്യം ചെയ്‌തപ്പോഴാണ് മണ്ണ് മൂടിക്കിടക്കുന്നത് കണ്ടത്.
ഉടന്‍ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടി. വിവരം പോലീസിലും അറിയിച്ചു. പോലീസ് വന്നിട്ടും പ്രതികള്‍ക്ക് കൂസല്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് മണ്ണു മാറ്റി മൃതദേഹം പുറത്തെടുത്തത്. അങ്ങാടിക്കല്‍ തെക്കുള്ള സ്‌കൂളിനു സമീപത്തെ ആള്‍ താമസമില്ലാത്ത വീടിനോടു ചേര്‍ന്ന കാടുപിടിച്ചുകിടക്കുന്ന റബര്‍ത്തോട്ടത്തിലാണ് സംഭവം നടന്നത്.
വീടിനു സമീപത്തു കിടന്ന കോടാലി ഉപയോഗിച്ചാണ് കൊല നടത്തിയത്. അഖിലിനെ ആദ്യം പ്രതികള്‍ചേര്‍ന്ന് കല്ലെറിഞ്ഞു വീഴ്‌ത്തി. താഴെ വീണപ്പോള്‍ കോടാലി ഉപയോഗിച്ച് കഴുത്തിന വെട്ടുകയായിരുന്നു.
പിന്നീട് നേരത്തെ അവിടെയുണ്ടായിരുന്ന ചെറിയ കുഴിയിലേക്കു മൃതദേഹം ഇട്ടു. അല്‍പം ദൂരെക്കിടന്ന മണ്ണ് ചട്ടിയില്‍ മണ്ണ് വാരിക്കൊണ്ടുവന്ന് മുകളിലിട്ടു.
ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നുള്ളതും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.