കൊല്ലം മുഖത്തലയില്‍നിന്ന് കാണാതായ ബ്യൂട്ടീഷ്യന്‍ പരിശീലകയായ യുവതിയുടെ മൃതദേഹം പാലക്കാട്ട് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു.

മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ ശിവദാസന്‍പിള്ളയുടെ മകള്‍ സുചിത്ര പിള്ളയാണ് (42) കൊല്ലപ്പെട്ടത്. കോഴിക്കോട് പേരാന്പ്ര ചങ്ങരോത്ത് സ്വദേശിയും പാലക്കാട് കോങ്ങാട് സ്വകാര്യസ്‌കൂളിലെ പിയാനോ അധ്യാപകനുമായ എസ്. പ്രശാന്തിനെ (32) കൊല്ലം ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

 

പ്രശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടിനുപിന്നിലെ മതിലിനോടുചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. 

പാലക്കാട് നഗരത്തോടുചേര്‍ന്ന് മണലി ശ്രീറാംനഗര്‍ കോളനിയിലെ വാടകവീട്ടിലാണ് പ്രശാന്ത് താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മാര്‍ച്ച് 20-ന് കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

പ്രശാന്തുമായി ബുധനാഴ്ച പുലര്‍ച്ചെയാണ് കൊല്ലം എ.എസ്.പി. ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട്ടെത്തിയത്. അതിനുമുമ്പുതന്നെ ഈ വീട് പരിശോധിച്ച് പോലീസ് സംഘം സീല്‍ ചെയ്തിരുന്നു. രാവിലെ 11 മണിയോടെ പാലക്കാട് പോലീസിന്റെ സഹായത്തോടെ സംഘം തെളിവെടുപ്പിനായി പ്രശാന്തുമായി വാടകവീട്ടിലെത്തി.

 

വീടിന്റെ ഇടതുവശത്തുകൂടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്കാണ് എത്തിയത്. പൊന്തക്കാടുകള്‍ വളര്‍ന്ന ഭാഗം പ്രശാന്ത് തന്നെ പോലീസിന് കാണിച്ചുകൊടുത്തു. മൂന്ന് തൊഴിലാളികള്‍ ഒരു മണിക്കൂറിലേറെയെടുത്താണ് മൃതദേഹം പുറത്തെടുത്തത്.

 

ഈ സമയത്ത് പ്രശാന്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ പോലീസ് സംഘത്തിന് നടുവില്‍ നില്‍ക്കുകയായിരുന്നു.

 

 

യുവതിയെ കൊലപ്പെടുത്തിയശേഷം മതിലിനപ്പുറമുള്ള ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് പെട്രോളൊഴിച്ച് കത്തിക്കാനും കാല്‍ മുറിച്ചുമാറ്റാനും ശ്രമിച്ചതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്.

കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസ് വ്യക്തമാക്കിയില്ല. ഇരുവരും തമ്മില്‍ നേരത്തേമുതല്‍ ബന്ധമുണ്ടായിരുന്നെന്നും ഇടയ്ക്കുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സൂചനയുണ്ട്.

മരിച്ച യുവതി പ്രശാന്തിന്റെ അകന്ന ബന്ധുവാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

మరింత సమాచారం తెలుసుకోండి:

lsn