രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇതനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ ഇവിടെ ജോലി ചെയ്യാന്‍ പാടുള്ളു.

മാത്രമല്ല ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള എല്ലാ സെക്രട്ടറിമാരും ജോലിക്ക് എത്തുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ വളരെ വ്യക്തമാക്കുന്നു. 

 

 

മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വ്യോമ, റെയില്‍, റോഡ് ഗതാഗതത്തിന് നിലവിലുള്ള വിലക്കുകള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഹോട്ടല്‍, ബാര്‍ തുടങ്ങിയവയെല്ലാം അടച്ചിടണം.

 

അതേസമയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതോ കോവിഡ് കേസുകള്‍ ഇല്ലാത്തതോ ആയ പ്രദേശങ്ങള്‍ക്കുള്ളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാനും ആളുകളുടെ സഞ്ചാരത്തിനുമാണ് ഇളവുകളുള്ളത്.

 

സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസിന് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. 

റെഡ് സോണിലുള്ള മാധ്യമ സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, വെര്‍ഹൗസിങ് സേവനങ്ങള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, സ്വയം തൊഴില്‍ സംരഭകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം എന്നാല്‍ ഹെയര്‍ സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.

 

ഓറഞ്ച് സോണില്‍ പ്രകടമായ മാറ്റം ടാക്‌സി വാഹനങ്ങള്‍ അനുവദിച്ചതാണ്.

എന്നാല്‍ ഓറഞ്ച് സോണില്‍ ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനെ മാത്രമെ അനുവദിക്കൂ.  ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. 

 

 

ഗ്രീന്‍ സോണുകളില്‍ പൊതുവായ നിയന്ത്രണങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഇളവ് അനുവദിക്കും. ബസ് സര്‍വീസ് ഇത്തരം സോണുകളില്‍ അനുവദിക്കും.

എന്നാല്‍ 50 ശതമാനം ആളുകളെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.

మరింత సమాచారం తెలుసుకోండి: