ലോക്ക്‌ഡൗണില്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി അതീവ ഗുരുതരാവസ്‌ഥയിലാണെന്നു ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ജി.എസ്.ടി. വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്. മേയിലെ അവസ്‌ഥ ഇതിലും മോശമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക്ക്‌ഡൗണ്‍ മൂന്നാമതും നീട്ടിയ കേന്ദ്ര സര്‍ക്കാര്‍, ഇതിനിടയില്‍ സംസ്‌ഥാനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നു പോലുമില്ല.
സംസ്‌ഥാനങ്ങള്‍ തകരാതിരിക്കാന്‍ കേന്ദ്ര ശ്രദ്ധിക്കണം. പ്രതിസന്ധിഘട്ടത്തില്‍ പ്രത്യേക സഹായമില്ലെങ്കിലും തരാനുള്ള പണമെങ്കിലും കൃത്യസമയത്തു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
കേരളം ഇനിയും കൊറോണ ഭീതിയിൽ നിന്നും ഒട്ടുംതന്നെ വിട്ടുമാറിയിട്ടില്ല.
സാമ്പത്തിക മാനേജ്‌മെന്റ് അല്ല സാമ്പത്തിക കൂടോത്രമാണു കേന്ദ്ര സര്‍ക്കാരിന്റേത്.
സംസ്‌ഥാനത്തിന്റെ ജി.എസ്.ടി. കുടിശിക തന്നു തീര്‍ക്കാന്‍ കേന്ദ്രം തയാറാകണം. ഇക്കാര്യങ്ങള്‍ ശക്‌തമായി ഉന്നയിക്കണമെന്ന് വിവിധ രാഷ്‌ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ധനകാര്യ വിദഗ്‌ധരുടെ നേതൃത്വത്തില്‍ ഈ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിന്റെ നാലിലൊന്നു വരുമാനം പോലും കേരളത്തിനു കിട്ടിയിട്ടില്ല.
വരുമാനം ഇല്ലാതെ കുടിശിക തീര്‍ക്കുന്നത് വന്‍ സാമ്പത്തിക തിരിച്ചടിയുണ്ടാക്കും. ശമ്പളം കൊടുക്കാന്‍ ആയിരം കോടി കടമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
വയനാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍നിന്നും വന്നതാണ്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വെള്ളിയാഴ്‌ച ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്‌തില്ല. പുതിയ ഹോട്ട്‌സ്‌പോട്ടില്ല; ആകെ ഹോട്ട് സ്‌പോട്ടുകള്‍ 80.
എട്ടു പേരാണ് ഇന്നലെ രോഗമുക്‌തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആറു പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള രണ്ടു പേരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇതോടെ 400 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്‌തി നേടിയത്.