കോവിഡ്19 നെതിരായ പോരാട്ടത്തിനുവേണ്ടി പി.എം. കെയേഴ്‌സ് ഫണ്ട് ട്രസ്റ്റില്‍ നിന്ന് 3100 കോടി രൂപ അനുവദിച്ചു.

 

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

 

അനുവദിച്ച 3100 കോടിയില്‍ ഏകദേശം 2000 കോടിയോളം രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി മാറ്റിവെയ്ക്കും.

 

കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് 100 കോടി    രൂപയും ചിലവഴിക്കും.

 

കോവിഡ്19 ന്റെ    പശ്ചാത്തലത്തില്‍ രൂപീകരിച്ചതാണ് പി.എം.   കെയേഴ്‌സ് ഫണ്ട് ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അംഗങ്ങളാണ്. 

 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുന്നത്.

2000 കോടിയോളമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്കും വെന്റിലേറ്ററുകള്‍ വിതരണം ചെയ്യും.

 

 

കുടിയേറ്റതൊഴിലാളികളുടേയും ദരിദ്രരുടേയും ക്ഷേമത്തിനായി നിലവിലുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണ് ആയിരം കോടി അനുവദിച്ചിട്ടുള്ളത്.

 

അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഭക്ഷ്യ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ചികിത്സസഹായത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഗതാഗത ക്രമീകരണത്തിനുമായി സംസ്ഥാനങ്ങളിലേക്ക് ഈ തുക കൈമാറും.

 

ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ക്കാകും പണം കൈമാറുക. 

 

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക സഹായമായിട്ടാണ് 100 കോടി അനുവദിച്ചിരിക്കുന്നത്

 

 

 

మరింత సమాచారం తెలుసుకోండి: