സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല.

 

ചരക്ക് വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്കു പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് അനുവാദം നൽകുക. 

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.

പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും.

 

 

കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കുമല്ലാതെ ആളുകളെ ഒത്തുകൂടാൻ അനുവദിക്കില്ല.

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ എന്നിവ പ്രവർത്തിക്കും.

 

മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, നിർമാണ പ്രവർത്തനങ്ങൾ, തുടർച്ചയായി പ്രവർത്തിക്കേണ്ട ഉത്‌പാദന, സംസ്കരണ ശാലകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

 

പുരോഹിതർക്ക് ആരാധനാലയങ്ങളിൽ പൂജാകർമങ്ങൾക്കു പോകാം.

ആളുകൾ നടന്നും സൈക്കിളിലും പോകാനും അനുവദിക്കും.

ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒൻപതു വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി 10 വരെ അനുവദിക്കും.

 

 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന റോഡുകളിൽ ഞായറാഴ്ചയും നിയന്ത്രണം തുടരും.

 

 

പുലർച്ചെ അഞ്ചുമുതൽ രാവിലെ പത്തുവരെയാണു നിയന്ത്രണം. ഈ സമയപരിധിയിൽ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾക്കും റോഡുകളിൽ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവർ അടിയന്തരാവശ്യങ്ങൾക്ക് യാത്രചെയ്യാൻ പോലീസ് പാസ് വാങ്ങണം.

 

 

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി.

 

അവശ്യമേഖലയായി സർക്കാർ നിർദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കൂ. വയനാട് ഉൾപ്പെടെയുള്ള രോഗവ്യാപന മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചെങ്കൽ ഖനന മേഖലകളിലേക്ക് കർണാടകത്തിൽനിന്ന് ഊടുവഴികളിലൂടെ അതിഥി തൊഴിലാളികൾ എത്തുന്നത് തടയാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

 

 

അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും.

మరింత సమాచారం తెలుసుకోండి: