കോട്ടയം: കോപ്പിയടി ആരോപിച്ച് കോളജ് അധികൃതര്‍ പരീക്ഷ എഴുതുന്നത് തടഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി അഞ്ജു പി.
ഷാജി ആത്മഹത്യ ചെയ്തില്‍ പ്രതിഷേധം ശക്തമാകുന്നു. അഞ്ജുവിന്റെ മൃതദേഹം കയറ്റിയ ആംബുലന്‍സില്‍ നിന്ന് അമ്മാവനെ അടക്കമുള്ള ബന്ധുക്കളെ പോലീസ് ഇറക്കിവിട്ടുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
മൃതദേഹവുമായി പോലീസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോഴാണ് വാഹനം തടഞ്ഞുവച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
ബി.ജെ.പി നേതാക്കളായ നോബിള്‍ മാത്യൂ, എന്‍.ഹരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പ്രതിഷേധക്കാരെ അനുരഞ്ജിപ്പിക്കാന്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെയും എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്‍ നേതാക്കളുെടയും നേതൃത്വത്തില്‍ ശ്രമം ഇപ്പോഴും ഉണ്ട്.
. വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ആവശ്യപ്പെടാമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
ശനിയാഴ്ച ആറ്റില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം ഇനിയും വച്ചുകൊണ്ടിരിക്കുന്നത് മൃതദേഹത്തോടുള്ള അനാദരവ് ആണെന്നും അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. ഒരു മണിക്കൂറിലേറെയായി പ്രതിഷേധം തുടരുകയാണ്.
എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉള്ളതിനാലാണ് മൃതദേഹം പോലീസ് തന്നെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മൃതദേഹം മെഡിക്കല്‍ കോളജില്‍ വച്ച് വിട്ടുനല്‍കിയാല്‍ മൃതദേഹവുമായി കോളജിനു മുന്നില്‍ എത്തി പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
ആംബുലന്‍സും പോലീസ് വാഹനവും മുന്നോട്ടുവിടാതെ സ്ത്രീകള്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ഒരുമണിക്കൂറിനു ശേഷം അനുരഞ്ജന ശ്രമം വിജയിച്ചതോടെ സംഘര്‍ഷ സാധ്യത ഒഴിയുകയും രണ്ടു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്തു.
വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം വീടിനു സമീപം തന്നെ സംസ്‌കരിക്കും. അതിനിടെ, അഞ്ജുവിന്റെ മരണത്തില്‍ എം.ജി സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ സമിതിയാിരിക്കും അന്വേഷിക്കുക.
അഞ്ജു കോപ്പിയടിച്ചുവെന്ന വിവാദവും കോളജ് അധികൃതര്‍ക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങളുമാണ് പരിശോധിക്കുക. ഡോ.എം.എസ് മുരളി,ഡോ. അജി സി. പണിക്കര്‍, പ്രൊഫ. വി.എസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രധാന സമിതിയംഗങ്ങള്‍.