തിരുവനന്തപുരം ∙ പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകരാതിരിക്കാനുള്ള നിര്‍ദേശങ്ങളുമായി സിപിഎം നേതൃത്വം. തെറ്റുതിരുത്തലിന്‍റെ ഭാഗമായുള്ള രേഖയ്ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. നേതാക്കള്‍ പ്രവര്‍ത്തന, പ്രസംഗ ശൈലികള്‍ മാറ്റണം.

ജനങ്ങളോടു പുച്ഛത്തോടെ സംസാരിക്കരുതെന്നും രേഖയിൽ നിര്‍ദേശമുണ്ട്. നേതാക്കള്‍ ജനങ്ങളോട് ഇടപെഴകുന്ന രീതികളില്‍ അടിമുടി മാറ്റം നിര്‍ദേശിക്കുന്ന രേഖ ബുധനാഴ്ച സംസ്ഥാനസമിതിയും ചര്‍ച്ച ചെയ്യും.

യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തോയെന്നു പോലും ജനങ്ങള്‍ക്ക് സംശയമാണ്. ജനപ്രതിനിധികളും ജനങ്ങളുമായുള്ള അകലവും പൊലീസ് വിവാദങ്ങളും ജനങ്ങള്‍ക്ക് സര്‍ക്കാരിനെപ്പറ്റി തെറ്റായ പ്രതീതി നല്‍കാന്‍ ഇടയാക്കുന്നുണ്ട്. ജനങ്ങളുമായി അടുത്ത് നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങളില്‍ ജനപ്രതിനിധികള്‍ ഇടപെടണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം ഉയർന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും ചൊവ്വാഴ്ച നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു.

మరింత సమాచారం తెలుసుకోండి: