മരടില്‍ തീരദേശച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ അഞ്ചു കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കണമെന്നു സുപ്രീം കോടതി നല്കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നു തീരും. പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കി ഇന്നേക്കകം റിപ്പോര്‍ട്ട് നല്‍കുക, അതു ചെയ്തില്ലെങ്കില്‍ 23-നു ചീഫ് സെക്രട്ടറി വിശദീകരണവുമായി നേരിട്ടു ഹാജരാകുക എന്നു കഴിഞ്ഞ ആറിനാണു സുപ്രീം കോടതി ഇങ്ങനെ ഒരു ഉത്തരവിട്ടത്.
തുടര്‍ന്ന്, ഫ്ളാറ്റിലെ താമസക്കാര്‍ ഒഴിയാന്‍ നിര്‍ദേശിച്ച് മരട് നഗരസഭ നോട്ടീസ് പതിക്കുകയും കെട്ടിടം പൊളിക്കാനായി കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, പൊളിക്കാനുള്ള നീക്കമൊന്നും നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നഗരസഭാ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ രാഷ്ട്രീയകക്ഷികള്‍ ഒന്നിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. നഗരസഭയ്ക്കും ഫ്ളാറ്റിനും മുന്നില്‍ റിലേ നിരാഹാര സമരം നടത്തി. എന്നാൽ കാലാവധി ഇന്ന് അവസാനിക്കുംബോൾ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.