രാജ്യത്ത് വർദ്ധിക്കുന്ന ആൾക്കൂട്ട കൊലപാതകത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് ബീഹാർ പോലീസ് റദ്ദാക്കി. പരാതി വ്യാജമാണെന്ന് തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പോലീസ് സ്റ്റേഷന് നിർദ്ദേശം നൽകിയതായും മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ വ്യക്തമാക്കി. സംവിധായകൻ ശ്യാം ബെനഗൽ, അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം, രേവതി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ള പ്രമുഖർക്കെതിരെയാണ് രാജ്യോദ്രോഹ കുറ്റം ചുമത്തി മുസഫർപുർ സദർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നായിരുന്നു ഈ കേസ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും ഭരണത്തെ താറടിച്ചുകാണിക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തതിൽ ചുമത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുധീർ കുമാർ ഓജ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 20ലെ കോടതി വിധി അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സമാധാന ലംഘനത്തിന് ഇടയാക്കും വിധത്തിൽ 'ജയ് ശ്രീരാം' പോർവിളിയായി മാറിയെന്നായിരുന്നു കത്തിലെ പരാമർശം. ഇതിനെതിരെ സംഘപരിവാർ രൂക്ഷ വിമർശനമാണ് നടത്തിയത്. ജുലൈ 23നാണ് സംസ്കാരിക നായകർ മോദിക്ക് കത്തയച്ചത്.എന്നാൽ കേസ് ഇപ്പോൾ പൂർണമായും പിൻവലിച്ചതായി അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: