ഐസിസി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലിക്കും ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്രക്കും എതിരാളികളില്ല. ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുശേഷം ഏകദിനങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും ഇന്ന് പുറത്തിറങ്ങിയ റാങ്കിംഗില്‍ ഇരുവരും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 895 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

 

863 റേറ്റിംഗ് പോയന്റുള്ള വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യക്കാരാരുമില്ല. ശിഖര്‍ ധവാന്‍ പത്തൊമ്പതാം സ്ഥാനത്തേക്ക് വീണു. ബൗളിംഗ് റാങ്കിംഗില്‍ 797 റേറ്റിംഗ് പോയന്റുമായാണ് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 740 റേറ്റിംഗ് പോയന്റുള്ള കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ആണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു പ്രധാന മാറ്റം.

 

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ഏക ഇന്ത്യന്‍ സാന്നിധ്യം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്സ് ആണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമത്. ടീം റാങ്കിംഗില്‍ 125 പോയന്റുമായി ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. 122 പോയന്റുള്ള ഇന്ത്യ രണ്ടാമതാണ്. 112 പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാമതും ഓസ്ട്രേലിയ നാലാമതുമാണ്.

 

 

మరింత సమాచారం తెలుసుకోండి: