ഇനി വാട്സാപ്പും ഫേസ്ബുക്കും ഉപയോഗിക്കാൻ വരെ തിരിച്ചറിയൽ രേഖ വേണം. വ്യാജ വാർത്തകൾ, അപകടകരമായ ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, വർണവിവേചനം, ലിംഗ വിവേചനം തുടങ്ങി വ്യക്തികളെയും സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന, പ്രശ്നങ്ങൾക്ക് തടയിടാൻ സർക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ ഓപ്‌ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

 

   സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത്. ഇതോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ തുടർന്നും അവയെല്ലാം ഉപയോഗിക്കാൻ തങ്ങളുടെ തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കേണ്ടിവരും എന്നു സാരം. പേഴ്സ്ണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്.

 

    സോഷ്യൽ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് തീരുമാനിച്ചെന്നും സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധന നിർബന്ധമാക്കേണ്ടത് പരിഗണിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഇത് നിയമമായി പെട്ടന്ന് തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് സൂചന.

 

    പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ 'വോളണ്ടറി വെരിഫിക്കേഷന്‍' സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തണം. എല്ലാ ഉപയോക്താക്കൾ‌ക്കും പൊതുവായി കാണാൻ കഴിയുന്ന ബയോമെട്രിക് അല്ലെങ്കിൽ‌ ഫിസിക്കൽ‌ ഐഡന്‍റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നൽകണം എന്നതാണ് പറയുന്നത്. ഇതോടെ ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചിലപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിര്ബന്ധമാക്കിയേക്കും.

 

 

   നിയമം നടപ്പിലാക്കുകയാണെങ്കിൽ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ വെരിഫൈഡ് അക്കൗണ്ട് ഉള്ളവർ വീണ്ടും വെരിഫിക്കേഷൻ നടത്തേണ്ടി വരും.അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയുള്ള യൂസർമാരുടെ സെക്യൂരിറ്റി ചെക്ക് നടത്താനുള്ള മാർഗങ്ങൾ അതാത് സോഷ്യൽ മീഡിയ കമ്പനികൾ തന്നെ വികസിപ്പിച്ചെടുക്കേണ്ടി വരും.

 

    നേരത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹർജി എത്തിയിരുന്നു. ഇതിനുള്ള സാധ്യത സര്‍ക്കാരിനോട് ആരായണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായാണ് കോടതിയെ സമീപിച്ചത്.

 

 

 

     വ്യാജവാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ഈ ഹർജിയിൽ മുന്നോട്ട് വെച്ചത്. മാത്രമല്ല സോഷ്യല്‍മീഡിയ വിദഗ്ധരുടെ അഭിപ്രായത്തില്‍ നിലവിലുള്ള ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകാളുമാണ്. 

మరింత సమాచారం తెలుసుకోండి: