ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ നിറയുന്നത് ദുരൂഹതകൾ മാത്രമാണ്. ദേവനന്ദ എങ്ങനെയാണ് പുഴയുടെ തീരത്തേക്ക് എത്തിയത്? ഈ ചോദ്യമാണ് ഇപ്പോൾ ദേവനന്ദയുടെ മരണത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. ദേവനന്ദയെ അടുത്തറിയുന്നവർ മാത്രമല്ല കേരളക്കരയുടെ മനസ്സാകെ ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ഈ ചോദ്യത്തിന് പിന്നിലെയാണ്.കുറഞ്ഞസമയത്തിനുള്ളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് ദേവനന്ദ എങ്ങനെ ആ പുഴയുടെ തീരത്ത് എത്തി?
ബന്ധുക്കളുടേയും നാട്ടുകാരുടേയും ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് ഇന്നലെ നൂറിലേറെ പേരുടെ മൊഴിയെടുത്തു.വീട്ടിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് ഇത്രദൂരം പിന്നിട്ട് പുഴയിലേക്ക് വീഴണമെങ്കില്‍ അതിന് പിന്നിലൊരു ശക്തിയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നുണ്ട് .വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഹാളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് പത്ത് മിനിട്ടിനു ശേഷം കാണാതായത് എന്നാണ് 'അമ്മ ധന്യ പറയുന്നത്.വീടിന്റെ വാതിൽ പാതി തുറന്നുകിടന്നിരുന്നു. അയൽക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റിൽ അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. വൈകിട്ടായപ്പോഴാണ് ഡോഗ് സ്‌ക്വാഡിനെ വിളിക്കാൻ തീരുമാനമിച്ചത്.
കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗ് റീനയെ സ്ഥലത്തെത്തിച്ചു.ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആൾ താമസം ഇല്ലാതെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി.
നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് പൊലീസും വിലയിരുത്തുന്നത്. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ നായ പോയ വഴിയിലൂടെ കൊച്ചു ദേവനന്ദയും പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മാത്രമല്ല അമ്മയുടെ ഷാള്‍ കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്നതിനെ ചുറ്റിപ്പറ്റിയുണ്ടായ ആരോപണങ്ങളില്‍ യാതൊരു വസ്തുതയുമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാകുന്നത് .ദേവനന്ദ എന്തായാലും ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ് എന്നാണ് 'അമ്മ പറയുന്നത്. മുറ്റത്ത് എന്റെ അടുത്തേക്കു വരുമ്പോൾ അവൾ ഷാൾ ധരിച്ചിരുന്നില്ല. വീടിനകത്തു കളിക്കുമ്പോൾ മാത്രമാണു ഷാൾ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല.
ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വീകരണമുറിയിലെ സെറ്റിയിൽ കിടക്കുകയായിരുന്നു ഈ ഷാൾ. മോളെ കാണാതായി അകത്തേക്കു കയറിയപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. ആരെയും നമുക്കു കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ലല്ലോ. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറയുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ദേവനന്ദയുടെ മൃതദേഹത്തിൽ ബലപ്രയോഗം നടത്തിയതിന്‍റെ ലക്ഷണങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്.ദേഹത്ത് മുറിവുകളോ ചതവുകളോ ഇല്ല.
പക്ഷെ വീട്ടില്‍ നിന്നു സാധാരണ പുറത്തിറങ്ങാൻ പോലും മടിക്കുന്ന ആറുവയസുകാരിയുടെ മൃതദേഹം എങ്ങനെയാണ് മൂന്നൂറ് മീറ്റര്‍ അകലെയുള്ള പുഴയില്‍ എത്തിയതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒപ്പം അന്വേഷണസംഘത്തെയും നാട്ടുകാരെയും ഒരുപോലെ കുഴയ്ക്കുന്ന ചോദ്യങ്ങളും കേസിലുണ്ട്.