200ലധികം പേർ പരിക്കിൻ്റെ പിടിയിലായപ്പോൾ പലരുടെയും നില ഗുരുതരമാണ്. പോലീസിൻ്റെ അനാസ്ഥയാണ് കലാപം വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര സേനയുടെ സഹായം പോലും തേടാൻ അവർക്കായില്ല. ഇതിനുള്ള ശ്രമം കേന്ദ്ര സർക്കാർ ശ്രമിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ഇവിടെയെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഡൽഹി പോലീസ് തന്നെയാണ്.

 

 

 

   എന്നാൽ ഡൽഹി പോലീസിൻ്റെ വീഴ്‌ചകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായിയിരുന്നുവെന്നാണ് ചില സംഭവങ്ങൾ വ്യക്തമാക്കുന്നത്.നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയാകുന്ന ജെഎൻയു കാമ്പസും വിദ്യാർഥികളും ഡൽഹി പോലീസിൻ്റെ നോട്ടപ്പുള്ളിയാണ്. ഹോസ്‌റ്റൽ ഫീസ് വർധിപ്പിച്ചതടക്കമുള്ള ആവശ്യങ്ങളിൽ ജെഎൻയു വിദ്യാർഥികൾ ജനുവരി അഞ്ചിന് നടത്തിയ സമരത്തിന് നേരെ പോലീസ് ലാത്തി വീശിയിരുന്നു.

 

 

 

   രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്‌ത് വിദ്യാർഥികളെ തല്ലിച്ചതച്ച ഡൽഹി പോലീസിൻ്റെ നടപടി വൻ വിവാദമായിരുന്നു. കേന്ദ്ര സേനയുടെ സഹായവും പോലീസിന് ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.വിവാദമായ പൗരത്വ നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയ - ജെഎൻയു സർവകലാശാലകളിൽ നടന്ന പ്രതിഷേധങ്ങളെ ഡൽഹി പോലീസ് ക്രൂരമായ രീതിയിലാണ് നേരിട്ടത്. മുഖം മൂടി സംഘം കാമ്പസിൽ കടന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഒയ്‌ഷി ഘോഷ്, അധ്യാപിക പ്രഫ. സുചിത്ര സെൻ തുടങ്ങിയവരെക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് ഒരു അറസ്‌റ്റ് പോലും രേഖപ്പെടുത്തിയില്ല.

 

 

 

   നിരവധി വിദ്യാർഥികൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. ഡിസംബറിൽ പൗരത്വനിയമ വിരുദ്ധ പ്രതിഷേധത്തിനിട‌െ ജാമിയ മിലിയ വിദ്യാർഥികൾക്കു നേരെയുണ്ടായ അതിക്രമങ്ങളിലും പോലീസ് കണ്ണടച്ചു. ഈ സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കാൻ പോലും പോലീസിനായിട്ടില്ല.ഡൽഹി കലാപത്തിന് കാരണമായതും പോലീസിൻ്റെ വീഴ്‌ചകളും ശ്രദ്ധക്കുറവുമാണ്. നഗരത്തില്‍ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആറു തവണയോളം ഇന്‍റലിജൻസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഡൽഹി പോലീസ് അനങ്ങിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

 

 

   ഞായറാഴ്‌ച വൈകിട്ടോടെ വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്‌പെഷൽ ബ്രാഞ്ച് - രഹസ്യാന്വേഷണ വിഭാഗത്തിനും വയർലെ സന്ദശങ്ങൾ ലഭിച്ചിരുന്നു. സമരക്കാർ വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടുന്നതായും അക്രമത്തിനുള്ള നീക്കങ്ങൾ നടക്കുന്നതായുമുള്ള വ്യക്തമായ വിവരങ്ങളാണ് ലഭിച്ചത്. എന്നാൽ ലഭിച്ച റിപ്പോർട്ടിൻ്റെ തീവ്രത തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഡൽഹി പോലീസ് ശ്രമിച്ചില്ല.ആദ്യ മണിക്കൂറുകളിൽ ലഭിച്ച സന്ദേശത്തിന് പിന്നാലെയും പോലീസിന് വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചു.

 

 

 

   ഭജൻപുര, മൗജ്‌പൂർ പ്രദേശങ്ങളിലാണ് തുടക്കത്തിൽ കല്ലേറും സംഘർഷവും ഉണ്ടായത്. ഈ സാധ്യതകളാണ് രണ്ടാമതും പോലീസിന് ലഭിച്ചത്. ഈ നിർദേശവും പോലീസ് അവഗണിച്ചതൊടെ ജാഫ്രാബാദ്, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവടങ്ങളിലേക്ക് അതിവേഗം അക്രമം വ്യാപിച്ചു.രാജ്യത്തിന് നാണക്കേടായ കലാപത്തിന് പിന്നാലെ ഡൽഹി കമ്മീഷണറെ നീക്കിയത് മാത്രമാണ് ഏക നടപടി.

 

 

 

   അമൂല്യ പട്‌നായിക്കിന് പകരമായി എസ്എൻ ശ്രീവാസ്‌തവയയെ കമ്മീഷണറായി നിയമിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പട്‌നായിക്കിന് വീഴ്‌ച സംഭവിച്ചതായി ആരോപണം ശക്തമായി നിലനിൽക്കെയാണ് പുതിയ കമ്മീഷണറെ നിയോഗിച്ചത്. പട്‌നായിക്കിൻ്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. കനത്ത സുരക്ഷ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ നിരോധനാജ്ഞയിൽ ഇളവ് നൽകിയിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: