പൗരത്വ നിയമം  കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  നിങ്ങളുടെ അച്ഛന്റെയോ അച്ഛന്റെ അച്ഛന്റെയോ ജീവിതം ഇവിടെ തന്നെയായിരുന്നെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തില്‍ ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൃശ്ശൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

     നിയമം കേരളത്തില്‍ നടപ്പാക്കമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല, പിതാവിന്റെയോ പിതാവിന്റെയോ ജീവിതം ഇവിടെ തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്', മുഖ്യമന്ത്രി പറഞ്ഞു.നിയമത്തിന്റെ പിൻബലം വച്ച് എന്തും കാണിക്കാം എന്ന തോന്നൽ നല്ലതല്ല. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.

 

    നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്', മുഖ്യമന്ത്രി വ്യക്തമാക്കി.രാജ്യം കടുത്ത പ്രതിഷേധങ്ങളുടെ ചൂട് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളുടെയും ഒത്തുചേര്‍ന്നുള്ള പ്രതിഷേധമാണ് ആവശ്യം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ.

 

    വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഇവിടെ നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ട', മുഖ്യമന്ത്രി പറഞ്ഞു.ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പു വച്ച് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. ഇതേതുടര്‍ന്ന്, അസമിലും ബംഗാളിലും വന്‍ പ്രക്ഷോഭമാണ് അലയടിക്കുന്നത്.

 

    ഇതിനുമുമ്പും മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിവധ രാഷ്ട്രീയ നേതാക്കളും എതിര്‍ക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് നിരസിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

 

    നിലവില്‍ കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: