മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കഴിഞ്ഞവർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു. മലപ്പുറം കവളപ്പാറയിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. രക്ഷാപ്രവർത്തനത്തിനിടെ ഇവിടെ വീണ്ടും ഉരുൾപ്പൊട്ടിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചു. ശനിയാഴ്ച രാവിലെയും രക്ഷാപ്രവർത്തനം നടക്കുന്നതിന് മറുഭാഗത്ത് ഉരുൾപ്പൊട്ടിയത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ബാണാസുര സാഗര്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നതാണു കഴിഞ്ഞ തവണ വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയത്.കേരളത്തിൽ മഴ ദുരിതം തുടരുന്നു

 

പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍‍‍ഡില്‍ 8500 ലീറ്റര്‍ വെള്ളം പുറത്തേക്ക്. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മുണ്ടേരിക്കടുത്ത് വണിയംപുഴയിൽ  200 പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം നടത്തിവരികയാണ്. പുത്തുമലയിൽ നിന്ന് 9 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 ആയി. സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാപുകളിലായി 46,400 കുടുംബങ്ങളില്‍നിന്നുള്ള 1,65,519 പേരുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം ശനിയാഴ്ച നാലു പേർ മരിച്ചു. പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ മഴയ്ക്കു കുറവുണ്ട്. ഞായറാഴ്ച വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴയെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ വഴിയുള്ള സർവീസുകൾ പുനഃരാരംഭിച്ചു.

మరింత సమాచారం తెలుసుకోండి: