വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ നിന്നും നീണ്ട ക്യൂവില്‍ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റായി ആള്‍മാറാട്ടം നടത്തിയ ആള്‍ അറസ്റ്റില്‍. രാജന്‍ മഹ്ബുബാനി എന്ന 48 കാരനെയാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ആണ് അത്തരത്തിൽ ഒരു സംഭവം ഉണ്ടായത്.
കൊല്‍ക്കത്തിയിലേക്കുള്ള എയര്‍ ഏഷ്യാ വിമാനത്തിലേക്ക് കയറുന്നതിനു തൊട്ടു മുമ്പാണ് രാജന്‍ അറസ്റ്റിലായത്. വിശദമായ അന്വേഷണത്തിന് രാജനെ ഡല്‍ഹി പോലീസിന് കൈമാറി.
വസന്ത്കുഞ്ച് മേഖലയിലെ താമസക്കാരനാണ് രാജന്‍. ലുഫ്താന്‍സയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് സംശയ കരമായ രീതിയില്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ് ക്യാപ്റ്റന്റെ വസ്ത്രം ധരിച്ച യാത്രക്കാരനെ കുറിച്ചുള്ള വിവരം സി.ഐ.എസ്.എഫിന് കൈമാറിയത്.
വ്യത്യസ്ത തൊഴില്‍ മേഖലകളിലെ യൂണിഫോം ധരിച്ച് രാജന്‍ ഫോട്ടോകള്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ആര്‍മി കേണലിന്റെ വേഷം ധരിച്ചുള്ള രാജന്റെ ചിത്രങ്ങള്‍ ഫോണില്‍നിന്ന് കണ്ടെത്തി. വ്യത്യസ്ത യൂണിഫോമുകള്‍ ധരിച്ചുള്ള ടിക് ടോക് വീഡിയോകളും രാജന്‍ ചിത്രീകരിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.
വ്യോമയാനരംഗത്തെ കുറിച്ചുള്ള യുട്യൂബ് വീഡിയോകളും രാജന്‍ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കോക്കില്‍ നിന്നാണ് രാജന്‍ ലുഫ്താന്‍സയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയത്.