പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തിയ യോജിച്ച പ്രക്ഷോഭത്തിനെതിരായ ബെന്നി ബഹനാന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും നിലപാട് തള്ളി ഉമ്മന്‍ ചാണ്ടി.
കേരളം നടത്തിയ പ്രക്ഷോഭം രാജ്യത്തിനു നല്‍കിയ ഏറ്റവും നല്ല സന്ദേശമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി. സര്‍ക്കാരുമായി ചേര്‍ന്നു പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല െകെക്കൊണ്ട തീരുമാനത്തിനെതിരേ യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ഒരു വിഭാഗം രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനെ തള്ളിപ്പറഞ്ഞു. ഇത് മുന്നണിയിലും പാര്‍ട്ടിയിലും പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
പ്രതിഷേധങ്ങള്‍ അതിരുവിടുമെന്ന കണക്കുകൂട്ടലിലാണ് ഇന്നലെ ഉമ്മന്‍ചാണ്ടി തന്നെ ഇതിനെതിരേ രംഗത്തുവന്നത്.
സംയുക്തപ്രക്ഷോഭത്തെ 1967-ലെ പ്രക്ഷോഭവുമായി അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. അഭിപ്രായവ്യത്യാസങ്ങള്‍ പലതുമുണ്ടാകാം. എന്നാലിത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ സമയത്ത് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് എല്ലാവരും ഒന്നിച്ചുനില്‍ക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ടത്. 52 വര്‍ഷത്തിനു ശേഷമാണ് കേരളം ഇത്തരത്തിലൊരു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് എന്നതാണ് മറ്റൊരു പ്രതേകത.
1967-ല്‍ കേരളത്തിന് അരി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ പാര്‍ട്ടികളും ഒന്നിച്ചു സമരംചെയ്യും. ഇതുമായി ബന്ധപ്പെട്ട് കൂട്ടായ ചര്‍ച്ച നടന്നിട്ടുണ്ടോ, ഏതെങ്കിലും വേദികളില്‍ ചര്‍ച്ചചെയ്‌തോയെന്നത് പറയാനാവില്ല. എന്നാല്‍ യോജിച്ച പ്രക്ഷോഭത്തിനുള്ള പ്രതിപക്ഷനേതാവിന്റെ തീരുമാനത്തോടു വ്യക്തിപരമായി യോജിക്കുന്നു. ഇത് ഇവിടംകൊണ്ട് നിര്‍ത്താവുന്ന പ്രതിഷേധമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളോടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചതാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. നിയമം അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.