ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ ജനുവരി 13 ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം കേള്‍ക്കല്‍ ആരംഭിക്കും.
ഒന്‍പതംഗ ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
ശബരിമല യുവതി പ്രവേശന ഉത്തരിവിനെതിരേ ഫയല്‍ ചെയ്തിരിക്കുന്ന അറുപതോളം പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ച് ജനുവരി 13 മുതല്‍ വാദം കേൾക്കും.
ബെഞ്ചിലെ അംഗങ്ങള്‍ ആരൊക്കെയെന്ന് കോടതി ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ഭരണഘടന ബെഞ്ചില്‍ ഭാവിയില്‍ ചീഫ് ജസ്റ്റിസ് ആയേക്കാവുന്ന നാലുപേര്‍ അംഗങ്ങള്‍ ആയി ഉണ്ടെന്നാണ് പ്രഥാമിക നിഗമനം.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് 2018 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ നവംബറിലാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
ശബരിമല യുവതി പ്രവേശന വിഷയത്തിന് പുറമെ, മുസ്ലിം യുവതികളുടെ പള്ളി പ്രവേശനം, പാര്‍സി യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണമെന്നായിരുന്നു ഭരണഘടന ബെഞ്ച് നവംബറില്‍ പുറപ്പടിവിച്ച ഭൂരിപക്ഷ വിധി. എന്നാല്‍ സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ അറിയിപ്പില്‍ ശബരിമല യുവതി പ്രവേശന ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ മാത്രമാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.