കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച് കൊന്ന കേസില്‍ പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് പോലീസ്.
പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇയാളാണെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. ഇയാളെ തമിഴ്നാട് പോലീസിന്റെ ക്യൂബ്രാഞ്ച് കൂടുതല്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ബംഗളുരുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഇജാസ് പാഷ പിടിയിലായി.
തുടര്‍ന്ന് ഉള്ള ചോദ്യം ചെയ്യലില്‍ ഇയാളാണ് തോക്ക് കൈമാറിയതെന്ന് വ്യക്തമായി. മുംബൈയില്‍ നിന്ന് എത്തിച്ച തോക്ക് ബംഗളുരുവില്‍ വച്ച് പ്രതികളിലൊരാളായ തൗഫീഖിന് കൈമാറുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.
തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഇവരില്‍ ഒരാളാണ് ഇജാസ് പാഷ. ഇയാള്‍ ടാക്സി ഡ്രൈവറാണ്. ഇതിനിടെ കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കളിയിക്കാവിള മാര്‍ക്കറ്റിന് സമീപം വെടിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പരിസരത്ത് വന്ന് നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത് .
കേരളാ പോലീസും തമിഴ്നാട് പോലീസും സംയുക്തമായി അന്വേഷിക്കുന്ന കേസില്‍ ഇതുവരെ നൂറിലധികം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. 10 സംഘമായി തിരിഞ്ഞാണ് തമിഴ്നാട് പോലീസ് കേസ് അന്വേഷിക്കുന്നത്. എസ്.പി ശ്രീനാഥാണ് സംഘങ്ങളെ പ്രധാനമായും നയിക്കുന്നത്.