പോലീസിനെ പറ്റിച്ച് രാത്രി കാലങ്ങളില്‍ ആളുകളെ കടത്തിയിരുന്ന ആംബുലന്‍സ് പിടികൂടി.
പാറശ്ശാല പോലീസാണ് പിടികൂടിയത്. ലോക്ക് ഡൗണ്‍ സമയത്ത് നിയമം ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ് നാട്ടിലേക്കും ആളെ കടത്തിയ ആംബുലന്‍സാണ് പിടിച്ചെടുത്തത്.
അമരവിളയിലെ വാഹന പരിശോധനയ്ക്കിടെയാണ് വി.എസ്.ഡി.പി.യുടെ സ്റ്റിക്കര്‍ പതിപ്പിച്ച ആംബുലന്‍സ് പിടികൂടിയത്. പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തിന് സംശയം തോന്നിയതോടെ ആംബുലന്‍സ് പിടിച്ചെടുത്ത് പോലീസിനെ ഏല്‍പിക്കുകയായിരുന്നു.
ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയും ആംബുലന്‍സ് ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെയും പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എന്നാല്‍ പാറശ്ശാലയില്‍ നിന്നും പിടിച്ചെടുത്തത് വി.എസ്.ഡി.പി.യുടെ ആംബുലന്‍സ് അല്ലെന്നും വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനമാണ് പോലീസ് പിടികൂടിയത് എന്നും സംഘടന വിശദീകരിച്ചു.
കൊറോണാ വൈറസിനെ തുടർന്ന് കേരളം ലോക്ക് ഡൌൺൽ ആയതിനുശേഷം ഇത്തരത്തിൽ ധാരാളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.